ആ പെർഫ്യൂം തീർത്ഥം പോലെയാണ് സൂക്ഷിക്കുന്നത്; രേണു സുധി

നടൻ കൊല്ലം സുധി അവസാനമിട്ട ഷർട്ടിന്റെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായിരിന്നു. കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരമായിരുന്നു, ദുബായ് മലയാളിയായ യുസഫ് എന്നയാളുടെ സഹായത്തോടെ സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്.
എന്നാൽ പെർഫ്യൂമുമായി ബന്ധപ്പെട്ട് രേണു സുധി അടുത്തിടെ പറഞ്ഞ ചില കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് ഒന്ന് മണക്കും. അപ്പോൾ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് തോന്നും. അതിന് വേണ്ടിയിട്ടുള്ള പെർഫ്യൂമാണത്. അത് അടിക്കാൻ പറ്റത്തില്ല.
നിങ്ങളൊക്കെ അത് മണത്താൽ ഓടും. അതുപോലുള്ള ഒരു സ്‌മെല്ലാണത്.’- എന്നായിരുന്നു രേണു പറഞ്ഞത്. പിന്നാലെ രേണുവിന് നേരെ സൈബർ ആക്രമണവുമുണ്ടായി.ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് രേണു സുധി. തന്റെ ടോൺ കാരണമായിരിക്കാം തെറ്റിദ്ധാരണയുണ്ടായതെന്നും തീർത്ഥം പോലെയാണ് പെർഫ്യൂം സൂക്ഷിക്കുന്നതെന്നും രേണു വ്യക്തമാക്കി. ‘പെർഫ്യൂം തീർന്നോടീ, ദാസപ്പന്റെ പെർഫ്യൂം വേണോയെന്നൊക്കെ കമന്റുകൾ വന്നിരുന്നു.
നല്ല മണമുള്ള പെർഫ്യൂമല്ലേ എല്ലാവരും ദേഹത്ത് അടിക്കുന്നത്. അതാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ അതിന്റെ ടോൺ മാറിപ്പോയി. ചേട്ടന്റെ ഓർമകളാണ് ആ പെർഫ്യൂം. അത് മറ്റുള്ളവർക്ക് ഇഷ്ടമാകണമെന്നില്ല. ഇതാണ് ഞാൻ ഉദ്ദേശിച്ചത്. തീർത്ഥം പോലെയാണ് അത് സൂക്ഷിക്കുന്നത്. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ലക്ഷ്മിക്ക് ഒരുപാട് നന്ദി പറയുന്നു.’ – രേണു വ്യക്തമാക്കി.