കാന്‍സര്‍ ചികിത്സയ്ക്കിടയിലും ക്രൂരമായ കമന്‍റുകള്‍; പ്രതികരണവുമായി രേണു സുധി

താന്‍ കാന്‍സര്‍ ബാധിതയാണെന്ന വിവരം രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ചും കോട്ടയം മെഡിക്കല്‍ കോളെജില്‍ ആരംഭിച്ച ചികിത്സയെക്കുറിച്ചുമൊക്കെ രേണു സുധി തന്‍റെ സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ അറിയിച്ചിരുന്നു.
ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി ആരംഭിച്ച കാര്യവും നിലവിലെ ശാരീരിക സ്ഥിതിയെക്കുറിച്ചുമൊക്കെ അവര്‍ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നു. ഒട്ടേറെ പേര്‍ രേണുവിന് പിന്തുണയുമായും എത്തുന്നുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അവര്‍ക്ക് പരിഹാസവും ക്രൂരമായ കമന്‍റുകളുമൊക്കെ നേരിടേണ്ടി വരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴിതാ അത്തരത്തിലുള്ള ചില കമന്‍റുകളുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുകയാണ് രേണു സുധി. ഒപ്പം തനിക്ക് പറയാനുള്ളത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിട്ടുമുണ്ട് അവര്‍.
‘രേണു പെട്ടെന്ന് ചാവട്ടെ’ എന്നാണ് അവരുടെ പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റ്. പരിഹാസവും അധിക്ഷേപവും ഉള്ള വേറെയും കമന്‍റുകള്‍ ഉണ്ട്. ഇത് പങ്കുവച്ചുകൊണ്ട് രേണു കുറിച്ചത് ഇങ്ങനെ- ‘കാന്‍സര്‍ രോഗം മാറാന്‍ മനസമാധാനം കൂടെ വേണം’. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് രേണു സുധി ഇത് കുറിച്ചിരിക്കുന്നത്. ആദ്യ കീമോതെറാപ്പിക്ക് ശേഷം അതിന് ശേഷം നേരിടുന്ന ശാരീരിക അനുഭവം പങ്കുവച്ച് രേണു സുധി എത്തിയിരുന്നു. ഭീകരമായ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണെന്നും ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.
“നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്‍, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ… എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം. കീമോയ്ക്ക് മുന്‍പേ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം”, രേണു സുധി പറഞ്ഞിരുന്നു.



