മോഹൻലാലിന് ആശ്വാസം; ലിങ്കുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് കോടതി

ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മോഹൻലാലിനുവേണ്ടി എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്‌മിത ദാമോദരൻ നായർ എന്നിവരാണ് ഹാജരായത്. ഇവർ മോഹൻലാലിന്റെ ഹർജിയുമായി ബന്ധപ്പെട്ട നിരവധി സാമൂഹ്യമാദ്ധ്യമ ലിങ്കുകൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ലിങ്കുകൾ ക്രോഡീകരിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കാൻ അഭിഭാഷകനോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും, തന്നെ ബാധിക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിലെ അടക്കം ഉള്ളടക്കങ്ങൾ നീക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു മോഹൻലാൽ ഹർജി സമർപ്പിച്ചത്.
മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. അതേസമയം, ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റ വാദിച്ചത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ സമാന വിഷയത്തിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.



