താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിതയായി മോചിതയായി; 27 ദിവസത്തെ ഒറ്റയാൾ യാത്രയ്ക്കിടെ ബാമിയാനിൽ കുടുങ്ങിയത് പരിഭ്രാന്തിക്കൊടുവിൽ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ തനിച്ച് യാത്ര ചെയ്യുന്നതിനിടെ താലിബാൻ അംഗങ്ങളുടെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിതയായി മോചിതയായി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും ചർച്ചകൾക്കും ശേഷമാണ് മോചനം സാധ്യമായത്. സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ സഹായം തേടി അരുണിമ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ 27 ദിവസമായി അഫ്ഗാനിസ്ഥാനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് അധികൃതർ തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും ആവശ്യമായ പെർമിറ്റില്ലാതെ പ്രവിശ്യകൾ കടക്കുന്നതിനും നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് അരുണിമ ബാമിയാനിലെത്തിയത്.
ലോറിയിൽ ലിഫ്റ്റ് ചോദിച്ചാണ് രാത്രിയോടെ ബാമിയാനിലെത്തിയതെന്ന് അരുണിമ പറയുന്നു. തുടർന്ന് വിസയും പാസ്‌പോർട്ടും ആവശ്യപ്പെട്ട ചിലർ അവരെ താമസസ്ഥലത്ത് എത്തിച്ചു. പിന്നീട് ഫോൺ ചാർജ് ചെയ്യാനായി ഹാളിലെത്തിയപ്പോഴാണ് ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ സംസാരിച്ച താലിബാൻ അംഗങ്ങൾ പെർമിറ്റിനെക്കുറിച്ച് ചോദിച്ചത്.
ജലാലാബാദിൽ നിന്ന് പെർമിറ്റ് നേടാൻ ശ്രമിച്ചിരുന്നെങ്കിലും പുരുഷനോ ഗൈഡോ ഇല്ലാതെ പെർമിറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അരുണിമ പറയുന്നു. മുമ്പ് ചെക്ക് പോസ്റ്റുകളിൽ ജർമ്മൻ സുഹൃത്ത് കൂടെയുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടിരുന്നെങ്കിലും രാത്രിയായതിനാൽ ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടായില്ല.
വിസ പരിശോധിച്ചപ്പോൾ കഴിഞ്ഞ മാസം 27 മുതൽ താൻ ഒറ്റയ്ക്കാണ് രാജ്യത്ത് സഞ്ചരിക്കുന്നതെന്ന് അധികൃതർക്ക് മനസ്സിലായി. തുടർന്ന് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതോടെ അരുണിമ പരിഭ്രാന്തയാവുകയായിരുന്നു. ഉടൻ തന്നെ തന്നെ ബാമിയാനിലെത്തിച്ച വ്യക്തിയെയും ബോയ്ഫ്രണ്ടിനെയും വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പരിചയക്കാരൻ ഇംഗ്ലീഷിൽ താലിബാൻ അംഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും പെർമിറ്റും ഗൈഡും വേണമെന്നും പിഴ അടയ്ക്കണമെന്നും അവർ നിലപാടെടുത്തു. ഒടുവിൽ ഉസ്ബെക്കിസ്ഥാൻ അതിർത്തിയിലേക്ക് പോകുകയാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് മോചനത്തിന് ധാരണയായത്.
സംഭവത്തെക്കുറിച്ച് അരുണിമ പങ്കുവച്ച കുറിപ്പിൽ താൻ കടുത്ത ഭയത്തിലായിരുന്നുവെന്നും ശരീരം വിറയ്ക്കുന്ന അവസ്ഥയിലായിരുന്നുവെന്നും വ്യക്തമാക്കി. എന്തോ ഗുരുതരമായ സംഭവം നടക്കാൻ പോകുന്നുവെന്ന് ഭയന്നാണ് ഇൻസ്റ്റഗ്രാമിൽ സഹായം അഭ്യർത്ഥിച്ച് സ്റ്റോറി പങ്കുവച്ചതെന്നും അവർ പറഞ്ഞു.
ആൺ സുഹൃത്തുക്കൾക്കൊപ്പമോ ഗൈഡുള്ള സ്ത്രീകൾക്കോ യാത്രയിൽ പ്രശ്നങ്ങൾ നേരിട്ടിട്ടില്ലെന്നും താൻ ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് പ്രശ്നമായതെന്നും അരുണിമ വ്യക്തമാക്കി. സംഭവത്തിന്റെ മാനസിക ആഘാതത്തിൽ നിന്ന് പൂർണമായി മുക്തയായിട്ടില്ലെന്നും ആരോടും മറുപടി നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ അതിർത്തിയിലേക്ക് ഇനിയും ഏകദേശം 500 കിലോമീറ്റർ യാത്ര ചെയ്യാനുണ്ടെന്നും അരുണിമ അറിയിച്ചു. വഴിയിലുള്ള ചെക്ക് പോസ്റ്റുകളിൽ വീണ്ടും പരിശോധനകൾ നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ടെങ്കിലും യാത്ര തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച അരുണിമ, കടുത്ത ഭയത്തിനിടയിലും യാത്ര തുടരുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി.



