News

ചികിത്സാ ചെലവിനായുള്ള പണപ്പിരിവിൽ വിശദീകരണവുമായി രേണു സുധി; “എന്റെ സമ്മതമില്ലാതെ നടന്നത്”

തന്റെ പേരിൽ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ പ്രതികരിച്ച് രേണു സുധി. കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസറാണെന്ന വിവരം രേണു സ്ഥിരീകരിച്ചത്. കീമോ തെറാപ്പി തുടങ്ങിയ വിവരവും അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിൽ, തന്റെ അറിവോടെയല്ല ചിലർ പണം പിരിക്കുന്നതെന്ന് രേണു പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

പലരും എന്റെ അസുഖവിവരം അറിഞ്ഞ് ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്റെ പേരിൽ ആരോ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ നടക്കുന്ന കാര്യമല്ല. എന്റെ അസുഖത്തിന് വേണ്ടി പിരിവ് നടത്തണമെന്ന് ഞാൻ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. ചികിത്സയ്ക്ക് നല്ല ചെലവുണ്ട്. അതുകൊണ്ടാണ് ഞാൻ സബ്സ്ക്രിപ്ഷനും യൂട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവർക്കും എന്റെ അവസ്ഥ അറിയാമല്ലോ. യൂട്യൂബ് ചാനലിലൂടെ എന്റെ അപ്ഡേറ്റുകളും വിശേഷങ്ങളും പങ്കുവെക്കുന്നത് എനിക്ക് സാമ്പത്തികമായി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോൾ എനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. പണം ഉണ്ടായാലേ തുടർചികിത്സകൾ നടത്താൻ കഴിയൂ. ചികിത്സയ്ക്ക് വലിയ ചെലവാണ് വരുന്നത്. ഇതൊക്കെ തികയുമോ എന്നുപോലും എനിക്കറിയില്ല.

ഒരുപാട് പേർ എന്നെ കാണാൻ വരുന്നുണ്ട്. അവർ വരുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ടെന്ന് അറിയുമ്പോൾ സന്തോഷമാണ്. സ്നേഹമുള്ളവർ മരുന്ന് വാങ്ങാനായി എന്റെ കൈയിൽ എന്തെങ്കിലും തുക വച്ചുതരുന്നുമുണ്ട്. അതെല്ലാം എന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളാണ്. പക്ഷേ, എന്റെ പേരിൽ എവിടെയും പിരിവ് നടത്താൻ ഞാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും അങ്ങനെ പിരിവ് നടത്തുന്നുണ്ടെങ്കിൽ അത് എന്റെ സമ്മതത്തോടെയോ അറിവോടെയോ അല്ല”, രേണു വീഡിയോയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button