അഭിനയിച്ചത് ശരിയായില്ലെന്ന് പറഞ്ഞു പൃഥ്വിരാജ് ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കി

ഉലകനായകൻ കമൽഹാസനും സംവിധായകൻ മണിരത്നവും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന തഗ്‌ലൈഫ് ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ മലയാള താരങ്ങളായ ജോജുവും അഭിരാമിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനിടയിൽ കമൽഹാസൻ ജോജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരട്ടയിലെ ജോജുവിലെ അഭിനയത്തെ പ്രശംസിച്ചു കൊണ്ടായിരുന്നു കമൽഹാസന്റെ വാക്കുകൾ. ഇരട്ടകളായ പൊലീസുകാരെ ജോജു മേക്കപ്പിന്റെ പോലും സഹായമില്ലാതെ അഭിനയത്തിലൂടെ പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്തുവെന്നായിരുന്നു കമൽ പറഞ്ഞത്. ജോജു മികച്ച നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമലിന്റെ വാക്കുകൾ കേട്ട് കണ്ണീരണിയുന്ന ജോജുവിന്റെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ ജോജു പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കല്യാണ തലേന്ന് ഉത്സവമൂഡ് ഉണ്ടാവില്ലേ. അതിന്റെ സന്തോഷത്തിലാണ് തഗ് ലൈഫ് റിലീസ് ചെയ്യാൻ പോകുന്നതിനെ കുറിച്ചുള്ളത് എന്ന് ജോജു പറയുന്നു. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണത്. അംഗീകാരമാണത്. ചെറിയ വേഷങ്ങൾ തുടങ്ങി 125ഓളം സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. അഭിനയിച്ച് ശരിയാവാതെയാണ് ഞാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് 2010ലാണ് സിനിമയിൽ ട്രൈ ചെയ്യാം എന്ന് ഒരാൾ പറയുന്നത്. 2013ൽ ഒരു കഥാപാത്രം കിട്ടി. 2018ൽ ജോസഫ് എന്ന സിനിമ സംഭവിച്ചു. കഴിഞ്ഞ വർഷം പണി എന്ന സിനിമ സംവിധാനം ചെയ്തു.
നമ്മൾ കഠിനാധ്വാനം ചെയ്തിട്ട് ആരെങ്കിലും കൊള്ളാടാന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതില്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. പക്ഷേ ഒരു പ്രശംസ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതാഗ്രഹിച്ച രീതിയിൽ കിട്ടാതിരുന്നപ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്. മനസിൽ മുറിവ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം നീ നല്ലൊരു നടനാണ് എന്ന് കമൽ സാർ പറഞ്ഞപ്പോൾ ഇല്ലാതായെന്നും ജോജു വ്യക്തമാക്കി.എന്റെ ആദ്യ സിനിമ പൃഥ്വിരാജിന്റെ പടമായിരുന്നു.
അതിൽ കരഞ്ഞ് അഭിനയിക്കേണ്ട സീനുണ്ട്. കരച്ചിൽ ശരിയാകാത്തത് കൊണ്ട് എന്നെ പറഞ്ഞ് വിട്ടു. പകരം എന്റെ അസിസ്റ്റന്റായി വന്നയാൾക്ക് ആ വേഷവും കൊടുത്തു. ഇൻസൾട്ടാണ് അതെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എനിക്കത് ഇൻസൾട്ട് ആയിരുന്നില്ല. അന്ന് മുതൽ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല. വേറെ ഒന്നും അറിയുകയും ഇല്ലെന്നും നിറഞ്ഞ സദസിന് മുമ്പാകെ ജോജു പറഞ്ഞു.