‘ആദ്യമായി തിയറ്ററിൽ പോയി കണ്ടത് അച്ഛന്റെ സിനിമ; സംവിധായകനായപ്പോൾ ആദ്യം വിളിച്ചത് അമ്മയെ

വിജയ്‍യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ‘സിഗ്മ’ ഇതിനോടകം തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ഓളം വളരെ വലുതാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളൊക്കെ അണിയറപ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും സേലത്തു വച്ച് നടന്നിരുന്നു. സന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
ഇപ്പോൾ പ്രീ റിലീസ് ഇവന്റിൽ വച്ച് ജേസൺ പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്കാണ് താൻ ആദ്യമായി സംവിധായകനായ സന്തോഷം പങ്കുവെച്ച് ഫോൺ ചെയ്തതെന്നും ജേസൺ വെളിപ്പെടുത്തി. ആദ്യം തിയറ്ററിൽ പോയി കണ്ട സിനിമ ഏതാണെന്നായിരുന്നു ജേസണോടുള്ള അവതാരകയുടെ ചോദ്യം. തിരുമലൈ എന്നാണ് ജേസൺ മറുപടി പറഞ്ഞത്.
“തിരുമലൈ ആണ് ഞാൻ ആദ്യം തിയറ്ററിൽ പോയി കണ്ട സിനിമ. അപ്പോൾ എനിക്ക് മൂന്ന് വയസേ ഉള്ളൂ. എനിക്ക് സിനിമ മനസിലായി”. – ജേസൺ പറഞ്ഞു. ഒരു സംവിധായകൻ ആകണമെന്ന് തോന്നിയത് ഏത് സിനിമ കണ്ടപ്പോഴാണ് എന്നായിരുന്നു ജേസണോടുള്ള അടുത്ത ചോദ്യം. “സിറ്റി ഓഫ് ഗോഡ്’ എന്ന് പറഞ്ഞൊരു ബ്രസീലിയൻ സിനിമ ഉണ്ട്. ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമയാണത്.
ആ സിനിമയാണ് ശരിക്കും എനിക്ക് പ്രചോദനമായത്. എനിക്ക് പ്രചോദനം നൽകിയ ഒരുപാട് സിനിമകളിൽ ഒന്ന് ഇതാണ്”.- ജേസൺ കൂട്ടിച്ചേർത്തു. അതോടൊപ്പം താനൊരു സംവിധായകനായി എന്ന് ആദ്യം വിളിച്ച് പറയുന്നത് അമ്മ സംഗീതയോടാണെന്നും ജേസൺ പറഞ്ഞു.
“ഞാനൊരു സംവിധായകനായി എന്ന് ആദ്യം ഫോൺ വിളിച്ച് പറയുന്നത് എന്റെ അമ്മയോടാണ്. അമ്മ ഭയങ്കര ഹാപ്പിയായിരുന്നു”.- ജേസൺ സഞ്ജയ്‌യുടെ വാക്കുകൾ. അതേസമയം, രമണ രചനയും സംവിധാനവും നിർവഹിച്ച് 2003 ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ആക്ഷൻ ചിത്രമാണ് ‘തിരുമലൈ’. വിജയ്, ജ്യോതിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.



