Cinema

‘ഒരു പടമുണ്ട്, രക്ഷപ്പെടുത്തണമെന്ന് ദിലീപേട്ടൻ വിളിച്ചുപറഞ്ഞു; ഗോപി സുന്ദർ

ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ചിത്രമായിരുന്നു ഭ.ഭ.ബ. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയിൽ മോശം അഭിപ്രായങ്ങളും ട്രോളുകളുമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു.

ഒടിടി പതിപ്പിൽ നിന്നും അത്തരം രംഗങ്ങൾ ഒഴിവാക്കിയതിന് ശേഷമാണ് ചിത്രം സ്ട്രീം ചെയ്തത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. ഷാൻ റഹമാനെ ആയിരുന്നു ചിത്രത്തിൽ ആദ്യം സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഷാൻ റഹമാനെ മാറ്റി പകരം ഗോപി സുന്ദറിനെ കൊണ്ടുവരിയാണ് ചെയ്തത്.

ഇപ്പോഴിതാ ഭ.ഭ.ബയുടെ സംഗീത സംവിധാനം നിർവഹിച്ചതിനെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. റിലീസ് ഡേറ്റ് നിശ്ചയിച്ച സിനിമ തന്റെ അടുത്തേക്ക് വരുന്നത് തന്റെ കഴിവ് കണ്ടിട്ട് അല്ലെന്നും, കുറഞ്ഞ സമയത്തിനുള്ളിൽ വർക്ക് ചെയ്ത തീർക്കാൻ കഴിയുമെന്ന് അണിയറപ്രവർത്തകർക്ക് തോന്നിയത്കൊണ്ടാണെന്നും ഗോപി സുധർ പറയുന്നു. ഒരു പടമുണ്ട്, രക്ഷപ്പെടുത്തണം എന്നാണ് ദിലീപ് തന്നെ വിളിച്ച് പറഞ്ഞതെന്നാണ് ഗോപി സുധർ പറയുന്നത്.

“വേറൊരു സംഗീതസംവിധായകൻ ചെയ്ത് മിക്‌സിങ് തിയേറ്ററിലെത്തിയ സിനിമ നിർമാതാവ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഒന്നരയാഴ്ച മുമ്പാണ് എന്റെ അടുത്തേക്ക് വരുന്നത്. ഭായ് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. ചെയ്യാൻ പറ്റുന്നത്രയും ചെയ്യണം. ബാക്കി ഞങ്ങൾ പഴയതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു. ഞാൻ മുഴുവൻ ചെയ്തു. ചെയ്യുകയാണെങ്കിൽ മുഴുവനായേ ചെയ്യൂ. പാതി ചെയ്തിട്ട് കാര്യമില്ലല്ലോ. അത് അങ്ങനെ സംഭവിക്കേണ്ടിയിരുന്നു, അങ്ങനെ സംഭവിച്ചു.” ഗോപി സുധർ പറയുന്നു.

“ഭ.ഭ.ബ്ബയുടെ കാര്യവും അങ്ങനെയാണ്. അവസാനനിമിഷമാണ് എന്നിലേക്ക് വരുന്നത്. ഒരുപക്ഷേ വേറൊരു സംഗീതസംവിധായകന് നൽകിയാൽ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാൻ കഴിയുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവില്ല. എന്റെ കഴിവ് കണ്ടിട്ടോ, സ്‌നേഹംകൊണ്ടോ ഒന്നുമായിരിക്കില്ല. ഇയാൾക്ക് മാത്രമേ ഈ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാൻ കഴിയുള്ളൂ എന്ന് തോന്നിയിട്ടുണ്ടാവും. ഡിസംബർ 18 എന്ന റിലീസ് ഡേറ്റ് മാറ്റാൻ പറ്റില്ലായിരുന്നു.

അങ്ങനെ ‘ഡു ഓർ ഡൈ’ സാഹചര്യത്തിൽ പെട്ടെന്ന് ദിലീപേട്ടൻ വിളിച്ചു പറഞ്ഞു, ഗോപീ ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണം എന്ന്. ആളുകൾ തിയേറ്ററിൽ സിനിമ കാണുകയാണെങ്കിൽ ഒന്നും ചിന്തിക്കാതെ കണ്ണുംപൂട്ടി ഡാൻസ് കളിച്ച് പാട്ടുംപാടി എൻജോയ് ചെയ്ത് ബ്രെയിൻ ഓഫ് ചെയ്തുവെച്ച് കാണുന്ന സിനിമ പോലെയിരിക്കണം എന്ന് പറഞ്ഞു. ഞാൻ അതുപോലെ ബ്രെയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്.” ഗോപി സുന്ദർ കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം.

വമ്പൻ പ്രൊമോഷനോടെ etthiya ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 45.85 കോടി രൂപ മാത്രമാണ് നേടിയത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്‍ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലക്ഷ്‍മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button