‘രണ്ടു പ്രസവത്തിനും ആസിഫ് ലേബർ റൂമിൽ ഒപ്പമുണ്ടായിരുന്നു’: ആസിഫിന്റെയും സമയുടെയും ലോകം

ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി കുറച്ചേറെ ദിവസങ്ങളായി ആസിഫ് അലി വീട്ടിൽ തന്നെയുണ്ട്.
‘‘ഷൂട്ടിങ്ങിനു പോയാലും അധിക ദിവസമൊന്നും ഇവരെ പിരിഞ്ഞു നിൽക്കാൻ കഴിയില്ല. ആദ്യത്തെ ആഴ്ച സമ ലൊക്കേഷനിലേക്കു വരും. രണ്ടാമത്തെ ആഴ്ച മക്കളെ കൊണ്ടുവരും. മൂന്നാമത്തെ ആഴ്ച തിരിച്ചെത്തുമ്പോൾ സമയ്ക്കു സ്കൂളിൽ നിന്നു വിളി വരും, മക്കളെ ഇങ്ങനെ അവധി എടുപ്പിക്കരുത് എന്നു പറയാൻ.’’ ആസിഫ് പറയുന്നതു കേട്ടു മുഖത്തോടു മുഖം നോക്കി ചിരിക്കുകയാണു
സമയും മക്കളായ ആദമും ഹയയും. 15 വർഷം പൂർത്തിയായി ആസിഫ് സിനിമയിലെത്തിയിട്ട്. കഴിഞ്ഞ വർഷം ചെയ്ത നാലു സിനിമകളും ഒന്നിനൊന്നു മികച്ചതായി പേരെടുത്തപ്പോൾ 2025ലെ ആദ്യചിത്രം, രേഖാചിത്രം ബോക്സോഫിസിനെ പിടിച്ചുകുലുക്കി. കരിയറിലും സിനിമയിലും പുതിയ മാറ്റങ്ങളുടെ കാലമാണെന്ന തിളക്കം ആസിഫിന്റെ ഒാരോ വാക്കിലുമുണ്ട്.



