Cinema

19ാം വയസ്സിൽ‍ മോഹൻലാലിനൊപ്പം, 34ൽ മമ്മൂട്ടിക്കൊപ്പവും; എന്തുകൊണ്ട് അവരെ ഇതിഹാസം എന്നു വിളിക്കുന്നു? പാർവതി തിരുവോത്തിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ ലോകത്ത് തങ്ങളുടെ ആധിപത്യം തുടരുന്നത് എങ്ങനെയാണ്? എന്തുകൊണ്ടാണ് അവരെ പ്രേക്ഷകർ ‘ഇതിഹാസങ്ങൾ’ എന്ന് വിളിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മറുപടി നൽകുകയാണ് മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്ത്. ‘

പിങ്ക് വില്ല’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സൂപ്പർ താരങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ചും, വ്യക്തിപരമായി താൻ അവരിൽ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും പാർവതി മനസ്സ് തുറന്നത്. ക്യാമറയ്ക്ക് മുന്നിലെ അവരുടെ ഗാംഭീര്യത്തിനപ്പുറം, സഹപ്രവർത്തകരോടുള്ള പെരുമാറ്റമാണ് അവരെ യഥാർത്ഥ വലിയ മനുഷ്യരാക്കുന്നതെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു മോഹൻലാലിനൊപ്പം അഭിനയിച്ച കാലത്തെക്കുറിച്ച് പാർവതി പറയുന്നത് ഇങ്ങനെ: “ഞാൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചത് ഒരുപാട് കാലം മുമ്പാണ്. അന്ന് എനിക്ക് 19 വയസ്സായിരുന്നു; ഇപ്പോൾ എനിക്ക് 38 വയസ്സായി.

ഏതാണ്ട് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്നത്തെ എന്നെക്കുറിച്ച് ഓർക്കുമ്പോൾ, ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡ് എന്നെ അത്ഭുതപ്പെടുത്തി. ജഗതി ശ്രീകുമാറും അവിടെ ഉണ്ടായിരുന്നു, എനിക്ക് ആകെ ഒരു രംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു നടി എന്ന നിലയിൽ എന്താണ് ആകാൻ ആഗ്രഹിക്കുന്നതെന്നോ, ഈ കല എന്താണെന്നോ അന്ന് എനിക്ക് അറിയില്ലായിരുന്നു. പല കാര്യങ്ങളിലും ഞാൻ ഒരു കുട്ടിയായിരുന്നു.

ഒരു നടിയെന്ന നിലയിൽ ഭാവിയിൽ ഞാൻ ആഗ്രഹിക്കേണ്ട ഗുണം ഇതാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 20 വർഷത്തിന് ശേഷം, ഇപ്പോൾ എനിക്ക് അവരെപ്പോലെ തന്നെ അഭിനയത്തിലേക്ക് പെട്ടെന്ന് വരാനും പോകാനും, സഹപ്രവർത്തകരെ സഹായിക്കാനും സാധിക്കുന്ന ആ നിലയിൽ എത്തിയെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട്. ഈ ഇതിഹാസ താരങ്ങൾ ഇത്രയും വലിയവരായത് സെറ്റിൽ അവർ എത്രത്തോളം നല്ല മനുഷ്യരായി പെരുമാറുന്നു എന്നതുകൂടി കണ്ടിട്ടാണ്. ബോക്സ് ഓഫിസുമായി ഇതിന് ബന്ധമൊന്നുമില്ല.

കാരണം അവർ ഒരു മോശം വ്യക്തിയാണെങ്കിൽ അതൊന്നും വലിയ കാര്യമല്ല. ചില അഭിനേതാക്കളെ ആളുകൾ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത് അതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു, കാരണം അവർ സെറ്റിലേക്ക് നടന്നു വരുമ്പോൾ ആ അന്തരീക്ഷത്തെ തന്നെ മികച്ചതാക്കുന്നു.” മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും വ്യത്യസ്തമായിരുന്നില്ലെന്ന് പാർവതി ഓർക്കുന്നു. “മമ്മൂട്ടിയോടൊപ്പവും സമാനമായ അനുഭവമായിരുന്നു. തീർച്ചയായും ഇങ്ങനെയുള്ളവർ സെറ്റിലേക്ക് വരുമ്പോൾ അവിടെ വലിയൊരു ഗാംഭീര്യമുണ്ടാകും.

എല്ലാവരും നിശബ്ദരാകും. എങ്കിലും അവർ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ അവർ ഇത്ര വലിയ ഇതിഹാസങ്ങളാണെന്ന കാര്യം നാം മറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും? ഉദാഹരണത്തിന്, എനിക്ക് അവരെ അടിക്കുന്ന ഒരു രംഗം ഉണ്ടെങ്കിൽ ഞാൻ അവരെ വിസ്മയത്തോടെ നോക്കി നിന്നാൽ എങ്ങനെ അത് സാധിക്കും? ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പർതാരങ്ങളും തങ്ങളുടെ കലയ്‌ക്കോ ചെയ്യുന്ന ജോലിക്കോ തടസ്സമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ ക്യാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണ്,” പാർവതി പറഞ്ഞു.

മലയാള സിനിമയിലെ പ്രഗത്ഭരായ രണ്ട് സംവിധായകരുടെ ചിത്രങ്ങളിലാണ് പാർവതി ഈ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തത്. സിബി മലയിൽ സംവിധാനം ചെയ്ത ‘ഫ്ലാഷ്’ എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലറിലൂടെയാണ് പാർവതി ആദ്യമായി മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ടത്. അന്ന് അഭിനയരംഗത്ത് തുടക്കക്കാരിയായിരുന്ന പാർവതിക്ക് മോഹൻലാലിനൊപ്പമുള്ള അനുഭവം വലിയൊരു പാഠപുസ്തകമായിരുന്നു എന്ന് പാർവതി തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കുശേഷം 2022ൽ റത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിലൂടെയാണ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിൽ, കരുത്തുറ്റ പ്രകടനമാണ് പാർവതി കാഴ്ചവെച്ചത്. തന്റെ കരിയറിന്റെ രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി മലയാളത്തിന്റെ ഈ രണ്ട് മഹാനടന്മാർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തനിക്ക് ലഭിച്ച വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് പാർവതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button