അതിരടിയുടെ പ്രമോഷനിൽ നിയന്ത്രണം വിട്ട തിരക്ക്; കണക്കിന് മറുപടിയുമായി ടൊവിനോയും രഞ്ജിനി ഹരിദാസും

കോഴിക്കോട്: അതിരടി സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കാണികളുടെ പെരുമാറ്റത്തിൽ രഞ്ജിനി ഹരിദാസും ടൊവിനോ തോമസും ഇടപെടുന്നതിന്റെ വീഡിയോ ശ്രദ്ധനേടുന്നു. അതിരടിയിലെ പ്രധാന താരങ്ങളായ ടൊവിനോ, ബേസിൽ അടക്കമുള്ള താരങ്ങളെക്കാണാൻ അനേകായിരങ്ങളാണ് കോഴിക്കോട് ബീച്ചിൽ തടിച്ചുകൂടിയത്. രഞ്ജിനി ഹരിദാസായിരുന്നു അവതാരക. ഇതിനിടെയുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ വീഡിയോകളാണ് ശ്രദ്ധനേടുന്നത്.
പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ചില കുട്ടികളെ കാണാതായതായി ആശങ്ക ഉയർന്നിരുന്നു. ഇത് മാതാപിതാക്കൾ അറിയിച്ചതോടെ രഞ്ജിനി വിഷയത്തിൽ ഇടപെടുകയും കാണാതായ കുട്ടികളുടെ പേര് മൈക്കിലൂടെ വിളിച്ചുപറയുകയും ചെയ്തു. ഇതിനിടെ കാണികളിൽ ചിലർ കൂവി വിളിക്കുകയും ബഹളം വയ്ക്കുകയും കാണാതായ കുട്ടി ഇവിടെയുണ്ടെന്ന് തമാശ പറയുകയും ചെയ്തു.
ഇതുകേട്ട് ചിലർ ചിരിക്കുകയും ചെയ്തതോടെയാണ് ടൊവിനോയും രഞ്ജിനിയും ഇടപെട്ടത്.’സുഹൃത്തുക്കളേ, കുട്ടികളെ കാണാനില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഷേക്ക്‌ഹാൻഡ് തരാം, ഫോട്ടോ എടുക്കാം, എല്ലാം ചെയ്യാം. നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതായതെങ്കിൽ നിങ്ങൾക്ക് നെഞ്ചിടിപ്പ് ഉണ്ടാകില്ലേ? ഇത് തമാശ പറയേണ്ട വിഷയമല്ല. കുട്ടികളെ കിട്ടുന്നതുവരെ അവരുടെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല.
നമുക്കും ആ സമാധാനം ഉണ്ടാകരുത്’- എന്നാണ് രഞ്ജിനിയുടെ മൈക്ക് വാങ്ങി ടൊവിനോ പറഞ്ഞത്. പിന്നാലെ രഞ്ജിനിയും ബഹളംവച്ചവരെ ശകാരിച്ചു.’നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ, എന്ത് ബോറാണിത്. ഒരാളെ കാണാനില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്‌നം. പത്തുപേർ ചാകുമ്പോൾ കിടന്ന് ചിരിക്കും. അവന്റെ മുഖം ഞാൻ മറക്കില്ല’- എന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.



