Cinema

‘അത് ജീവിച്ചിരുന്ന സ്ത്രീയാണ്, എന്നിലെ അമ്മയ്ക്ക് സഹിക്കാന്‍ പറ്റില്ല’; ‘ഖെദ്ദ’യിലെ കഥാപാത്രത്തെക്കുറിച്ച് ആശ ശരത്ത്

തിയറ്ററില്‍ ശ്രദ്ധ നേടാതിരുന്ന ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും സുധീര്‍ കരമനയും സുദേവ് നായരുമൊക്കെ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം. 2022 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രം നേടിയത്.

അതിന് കാരണം പ്രധാനമായും ചിത്രത്തിന്‍റെ കഥ ആയിരുന്നു. കൗമാരക്കാരിയായ മകളുടെ കാമുകനുമായി അമ്മ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കാട്ടാനകളെ കുരുക്കാന്‍ കാട്ടില്‍ ഒരുക്കുന്ന കെണിയാണ് ഖെദ്ദ. ഇന്‍റര്‍നെറ്റ് കാലത്ത് മനുഷ്യര്‍ നേരിടുന്ന കുരുക്കുകളെക്കുറിച്ച് പറയുന്ന ചിത്രമാണിത്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ആശ ശരത്ത്.

ഖെദ്ദയിലെ അമ്മ എങ്ങനെയാവും അങ്ങനെ ചിന്തിച്ചിട്ടുണ്ടാവുക, സിനിമ കണ്ടപ്പോള്‍ എന്ത് തോന്നി എന്നീ ചോദ്യങ്ങള്‍ക്ക് ആശ ശരത്ത് പറയുന്ന മറുപടി ഇങ്ങനെ. യെസ് 27 ന് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത്തിന്‍റെ പ്രതികരണം. ദൃശ്യത്തിലെ അമ്മ ഗീത പ്രഭാകറില്‍ നിന്നുള്ള വ്യത്യാസം പറഞ്ഞുകൊണ്ടാണ് ആശ ശരത്ത് തുടങ്ങുന്നത്- “ഗീത പ്രഭാകര്‍ ജീവിച്ചിരുന്ന ഒരാള്‍ അല്ല.

ജിത്തു സാറിന്‍റെ ഭാവനയില്‍ ഉണ്ടായിരുന്ന അമ്മയാണ്. ഖെദ്ദയിലെ അമ്മ ജീവിച്ചിരുന്ന സ്ത്രീയാണ്. അതാണ് വ്യത്യാസം. ഇവര്‍ ഇത് ചെയ്ത സ്ത്രീയാണ്. ജയിലില്‍ ആയിരുന്ന സ്ത്രീയാണ്. ഒരാളുടെ ജീവിതകഥയാണ് മനോജ് കാന സാര്‍ സിനിമയാക്കിയത്. എങ്ങനെ ഒരു അമ്മയ്ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്ന് ചോദിച്ചാല്‍ അങ്ങനത്തെ അമ്മമാര്‍ ഈ ലോകത്ത് ഉണ്ട്”, ആശ ശരത്ത് പറയുന്നു.

“മിനിഞ്ഞാന്ന് കൂടി അങ്ങനെ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു. ഇത്രയും വിദ്യാസമ്പന്നരായിട്ടുള്ള ആളുകളുള്ള സ്ഥലമാണ്. അങ്ങനെയുള്ള ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചിട്ടുള്ളത്. ഒരു പ്രണയം എന്ന് പറയുമ്പോള്‍ മറ്റെല്ലാം മറന്നുപോകുന്ന രീതിയിലൊക്കെ സംഭവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു കഥാപാത്രത്തിന്‍റെ ജീവിതം വരച്ചുകാണിക്കുകയാണ് മനോജ് കാന സാര്‍ ചെയ്തത്. ഞാന്‍ ചെയ്തത് ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നുള്ളതാണ്.

ആ കഥാപാത്രമാണ് എന്നെ ഹോണ്ട് ചെയ്തത്. ഇങ്ങനെ ഒരു അമ്മയ്ക്ക് ചെയ്യാന്‍ കഴിയും എന്നുള്ളത് എന്നിലെ അമ്മയ്ക്ക് സഹിക്കാന്‍ പോലും പറ്റില്ല. നമ്മുടെ കുഞ്ഞിന് ഒരു പനി വന്നാല്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മയാണ് സത്യം പറഞ്ഞാല്‍ ഞാന്‍. എങ്ങനെ ആ അമ്മ ചെയ്തു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല”, ആശ ശരത്ത് പറയുന്നു. ചിത്രം മനോരമ മാക്സില്‍ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button