‘ഒന്നിന് പുറകെ ഒന്നായി വീണ്ടും വിവാദം; ഉണ്ണി മുകുന്ദനെതിരെ രൂക്ഷമായി വിമർശനവുമായി; ശാന്തിവിള ദിനേശൻ

മലയാള സിനിമയിൽ ഇപ്പോഴത്തെ യുവനടന്മാരിൽ പ്രധാനിയാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ പുറത്തിറങ്ങിയ മാർക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി പുതിയ ഉയരങ്ങളിലേക്കാണ് എത്തിയത്. സിനിമയ്ക്കൊപ്പം വിവാദങ്ങളിലേക്കും താരം എത്തിപ്പെടുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മാനേജരുമായി ഉണ്ടായ തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഈ പ്രശ്നം പിന്നീട് ചർച്ചകളിലൂടെ പരിഹരിച്ചെന്നാണ് പുറത്തുവന്ന വിവരം. കൂടാതെ അമ്മയുടെ തലപ്പത്ത് നിന്ന് നടൻ മോഹൻലാൽ ഒഴിയാൻ കാരണം ഉണ്ണി മുകുന്ദനാണെന്ന ആരോപണവും ഉയർന്നു.
അടുത്തിടെ ഉണ്ണി മുകുന്ദനെ തുടർച്ചയായി വിമർശിക്കുന്നതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ശാന്തിവിള ദിനേശ്. വ്യക്തി വൈരാഗ്യം കാരണമാണ് ശാന്തിവിള ദിനേശ് ഉണ്ണിയെ വിമർശിക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ചില കാര്യങ്ങൾ തുറന്നപറയുകയാണ് ശാന്തിവിള. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്.. ‘

നടൻ ഉണ്ണി മുകുന്ദനെ ഞാൻ രൂക്ഷമായി വിമർശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദൻ എനിക്ക് ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു വിവരദോഷിയായ ചെറുക്കൻ പറയുന്നത്. ഉണ്ണി മുകുന്ദൻ എനിക്ക് ഡേറ്റ് നൽകിയില്ല എന്നതല്ല എന്റെ പരാതി. കഥ പറയാൻ വരാൻ പറഞ്ഞപ്പോൾ, ഞാൻ ഇടപ്പള്ളി ചെന്ന് അവന്റെ വീട്ടിൽ ചെന്ന് കഥ പറഞ്ഞു. കഥ കേട്ട ഉണ്ണി മുകുന്ദൻ എന്നോട് ഇങ്ങോട്ട് പറയാതെ തന്നെ വിശദമായി കഥ കേട്ട ശേഷം ഡേറ്റ് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. ഞാൻ തിരക്കഥയെഴുതുന്ന ആൾക്കാരെ ഇങ്ങോട്ട് അയക്കാമെന്ന് പറഞ്ഞ് സ്നേഹത്തോടെയാണ് നമ്മൾ പിരിഞ്ഞത്.
അല്ലാതെ കഥ കേട്ട് ഇഷ്ടപ്പെടാതെ അല്ല.വിശദമായി കഥ പറയാൻ തിരക്കഥയെഴുതുന്ന രണ്ട് ചെറുപ്പക്കാരെ അങ്ങോട്ട് അയച്ചു. മലപ്പുറത്തുള്ള രണ്ട് മുസ്ലീം യുവാക്കളാണ് തിരക്കഥയെഴുതുന്നത്. ഞാൻ അവരെ കഥ പറയാൻ അയച്ചു. അന്ന് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്നപോലെ വളർന്നിട്ടൊന്നുമില്ല. അവർ കഥ പറഞ്ഞ് മടങ്ങാൻ നേരം ഉണ്ണി മുകുന്ദൻ എന്ന മഹാൻ പറയുകയാണ്, എനിക്ക് സബ്ജക്റ്റ് വലിയ രീതിയിൽ ഇഷ്ടപ്പെട്ടു. ഈ സിനിമ നമുക്ക് ചെയ്യാം. ആ സംവിധായകനെയും നിർമ്മാതാവിനെയും നമുക്ക് കട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ നിങ്ങൾക്ക് നിർമ്മാതാവിനെയും സംവിധായകനെയും തരാം. തിരക്കഥാകൃത്തുക്കൾ തുടക്കക്കാരാണ്.

വേറെ ആരാണെങ്കിലും അത് സമ്മതിക്കും. കാരണം നല്ലൊരു തുടക്കം കിട്ടുമെന്ന് മാത്രമല്ലേ വിചാരിക്കുകയുള്ളൂ.പക്ഷേ, ആ മുസ്ലീം സഹോദരങ്ങൾ പറഞ്ഞത്, ഈ കഥ ഞങ്ങൾ ദിനേശേട്ടന് വേണ്ടി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ കാശിൽ റൂം എടുത്ത് നൽകി ഞങ്ങളെക്കൊണ്ട് എഴുതിച്ചതാണ്. ഈ കഥ ഞങ്ങൾ മാറ്റാർക്കും കൊടുക്കില്ല. വേറെ ഏതെങ്കിലും കഥ വേണമെങ്കിൽ പറയാം. ഇതും പറഞ്ഞ് അവർ ഇറങ്ങിപ്പോന്നൂ. അവർ എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങൾക്ക് ഒരു തുടക്കം കിട്ടുന്നതല്ലേ, എനിക്ക് പരാതിയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ കഥ കൊടുത്തില്ല. അവർ തന്തയ്ക്ക് പിറന്ന പിള്ളേരാണെന്ന് പറയാം.
എനിക്ക് വാശികൾ കൊണ്ടുനടക്കുന്ന ശീലമില്ല. എട്ടോ പത്തോ വർഷം മുമ്പ് നടന്ന ഒരു സംഭവം ചാനൽ തുടങ്ങിയ സമയത്ത് പറഞ്ഞന്നേ ഉള്ളൂ. ഞാൻ ഇതൊന്നും മനസിൽ വാശിയായി കൊണ്ടുനടക്കുന്ന ആളല്ല. ഉണ്ണി മുകുന്ദന്റെ രക്തത്തിൽ ഇത്തരം തരികിട പരിപാടികളുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് ഞാൻ അറിഞ്ഞു. ഉണ്ണി മുകുന്ദൻ ഒരിക്കലും സ്ട്രെയിറ്റ് അല്ല. ഒരു ശത്രുവായി ഞാൻ ഉണ്ണി മുകുന്ദനെ കൊണ്ടുനടക്കുന്ന ആളുമല്ല’