കവടിയാർ കൊട്ടാരത്തിലെ കവർച്ച! ആസൂത്രണമെന്ന് പൊലീസ്
കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യമായ ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം അതീവ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം നടന്നുവെന്ന് കരുതുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയമായ ശ്രമങ്ങൾ നടത്തിയെങ്കിലും അവ പരാജയപ്പെട്ടത് അന്വേഷണത്തിന് വലിയ തിരിച്ചടിയായി. ഏകദേശം രണ്ട് കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് പരാതി. 2025 നവംബറിൽ നടന്ന കവർച്ചയെക്കുറിച്ച് 2026 മാർച്ചിൽ മാത്രമാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ ഉണ്ടായ ഈ കാലതാമസം തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
കവർച്ച നടന്ന കാലയളവിൽ കൊട്ടാരത്തിൽ എത്തിയ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കം ഇരുപതോളം ബന്ധുക്കളെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൊട്ടാരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.



