News

മുണ്ടത്തിക്കോട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം

തൃശൂർ: മുണ്ടത്തിക്കോടിൽ തൃശൂർ പൂരത്തിന്റെ വെടിമരുന്ന് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഇവർക്ക് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകും. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.അതേസമയം, എല്ലാവരെയും ഞെട്ടിച്ച അപകടമാണുണ്ടായതന്നും അപകടകാരണം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

സുരക്ഷാവീഴ്‌ചയാണെന്നും ചൂടാണ് കാരണമെന്നും പറയുന്നുണ്ട്. ഇനിമുതൽ ഇത്തരം കാര്യങ്ങൾക്ക് സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കണം. വെടിക്കെട്ട് ഒഴിവാക്കണമെന്ന് പറയാനാകില്ല. സമീപകാലങ്ങളിൽ വീഴ്‌ച പറ്റിയെന്നാണ് മനസിലാക്കുന്നത്. ഇത് വളരെ ഗൗരവത്തോടെ കാണണം. സംവിധാനങ്ങളുടെ പോരായ്‌മകൾ പരിഹരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

പുറ്റിങ്ങൽ അപകടത്തിന് പിന്നാലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും പിന്നീട് ഇളവുകൾ വരുത്തിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാതെ വെടിക്കെട്ട് നടത്തരുതെന്ന് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, അപകടത്തിൽ അട്ടിമറിയില്ലെന്നും പടക്കങ്ങളുടെ നിർമാണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. പൂരം നടത്തിപ്പിൽ സർക്കാർ പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button