NewsUncategorized

കോണ്‍ഗ്രസ് നേതാവ്‌ വിവി പ്രകാശിന്റെ വീട്ടിലെത്തി വോട്ട് ചോദിച്ച് അന്‍വര്‍

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി അന്‍വര്‍ പ്രചാരണം തുടങ്ങിയത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന്. അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് അന്‍വര്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രകാശ്. തനിക്ക് എല്ലാ നല്ലവരായ ജനങ്ങളുടേയും വോട്ട് കിട്ടുമെന്ന് അന്‍വര്‍ പറഞ്ഞു.

പ്രകാശ് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു. എടക്കരയിലെ വീട്ടിലെത്തിയ അന്‍വര്‍ പ്രകാശിന്റെ ഭാര്യ സ്മിതയോടും മകളോടും വോട്ട് അഭ്യര്‍ത്ഥിച്ചു. അതേസമയം വോട്ട് ചോദിച്ച് എത്തിയ അന്‍വര്‍ മടങ്ങിയ ശേഷം ഈ വിഷയത്തില്‍ പ്രകാശിന്റെ ഭാര്യ സ്മിത പ്രതികരിക്കുകയും ചെയ്തു. ‘എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കും, ‘വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്.

അതില്‍കൂടുതല്‍ ഒന്നും പറയാനില്ല’ – സ്മിത പറഞ്ഞു.2021ല്‍ 2700 വോട്ടുകള്‍ക്കാണ് വി.വി.പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.അന്‍വറിനോട് പരാജയപ്പെട്ടത്. 2016ല്‍ അന്‍വറിനോട് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് 2021ലും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജയസാദ്ധ്യതയില്ലെന്ന് കണ്ട് ഈ ആവശ്യം പാര്‍ട്ടി നിരാകരിക്കുകയായിരുന്നു.

വിവി പ്രകാശ് മത്സരിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടിയെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 2700 വോട്ടുകള്‍ക്ക് അന്‍വര്‍ വിജയിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിവി പ്രകാശ് മരണപ്പെടുകയും ചെയിതിരുന്നു. 2021ല്‍ നേരിയ വ്യത്യാസത്തില്‍ ജനകീയനായ പ്രകാശ് തോറ്റതിന് പിന്നില്‍ ആര്യാടന്‍ ഷൗക്കത്ത് വിഭാഗം കാലുവാരിയതാണെന്നാണ് ഉയര്‍ന്ന ആരോപണം. ഈ വിഷയം ഉന്നയിച്ച് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇടത് മുന്നണിയും ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button