മഞ്ജു വാര്യർ ലേഡി സൂപ്പർസ്‌റ്റാർ അല്ല, ദിലീപിനോടുള്ള ഇഷ്‌ടം കൊണ്ടല്ല ഞാൻ അവരെ എതിർക്കുന്നത്’; ശാന്തിവിള

നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെടെ ദിലീപിനെ ഏറ്റവും അധികം പിന്തുണച്ച വ്യക്തിയായിരുന്നു സംവിധായകൻ ശാന്തിവിള ദിനേശ്. പലപ്പോഴും മഞ്ജു വാര്യർ അടക്കമുള്ളവരെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർ ലേഡി സൂപ്പർസ്‌റ്റാർ അല്ലെന്ന് പറയുകയാണ് അദ്ദേഹം. ദിലീപിന് ഇനിയും 10 വർഷം കൂടി നായകനായി തുടരാമെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ലേഡി സൂപ്പർ സ്‌റ്റാർ എന്നല്ലേ മഞ്ജു വാര്യരെ നിങ്ങൾ പറയുന്നത്. ദിലീപിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് കൊണ്ട്, അപ്പോൾ നിങ്ങൾ പറയും ദിലീപിനെ ഞാൻ അനുകൂലിക്കുന്നതുകൊണ്ടാണ് എതിർക്കുന്നതെന്ന്. ലേഡി സൂപ്പർ സ്‌റ്റാർ എന്നൊക്കെ പേര് വിളിക്കണം എങ്കിൽ നേരത്തെ തെലുഗിൽ ഒരു വിജയശാന്തി ഉണ്ടായിരുന്നു. അവർ പോലീസ് യൂണിഫോം ഒക്കെ ഇട്ട് പടങ്ങൾ ചെയ്‌തിരുന്നു. അവരെയൊക്കെ വിളിക്കാം ലേഡി സൂപ്പർസ്‌റ്റാർ എന്ന്.
എനിക്കിഷ്‌ടം ഹിന്ദിയിലെ രേഖയെയാണ്, അവർക്ക് എഴുപതോ അതിൽ അധികമോ വയസ് ഉണ്ട് അമിത് ബച്ചന്റെ കാമുകി. അവർ ഇപ്പോഴും ഏതെങ്കിലും ഒരു സ്‌റ്റേജിൽ വരുമ്പോൾ നിങ്ങൾ നോക്കിക്കോളൂ. ഒരു മുപ്പത്തിയഞ്ച് വയസ് പോലും പറയില്ല. ആറാം തമ്പുരാന് മുൻപാണോ അതിന് ശേഷമാണോ കന്മദം എന്ന് എനിക്കറിയില്ല. എന്തായാലും ആറാം തമ്പുരാനും കന്മദത്തിനും ശേഷം അവർ ഒരു കുന്തവും കാണിച്ചില്ല.
സമ്മർ ഇൻ ബേത്ലഹേം പോലെയുള്ള കെട്ടുകാഴ്‌ചയിലാണ് പിന്നെ അവർ അഭിനയിച്ചത്. അതൊന്നും നടി എന്ന നിലയിൽ ഞാൻ അംഗീകരിക്കില്ല. എന്നാൽ ചിലരെല്ലാം, നന്ദനത്തിന് ശേഷം ഈയിടയ്ക്ക് നവ്യ നായർ നാല്ലൊരു പടം അടുത്ത സമയത്ത് ചെയ്‌തിരുന്നു. അതുപോലെ മോഹൻലാൽ കൊച്ചിയിലെ നാലഞ്ച് ചട്ടമ്പികളുമായി നടക്കുന്ന ചിത്രമില്ലേ, ചോട്ടാമുംബൈ അതിലെ നായികയായി എത്ര രാസമായിട്ടാണ് ഭാവന ചെയ്‌തിരിക്കുന്നത്. കാരണം ആ കഥാപാത്രങ്ങൾക്ക് എല്ലാം പറ്റിയ ആളാണ് അവൾ.
അതുപോലെ മീര ഒരുപാട് കാലം നിൽക്കുമെന്ന് കരുതിയ നടിയാണ്. കസ്‌തൂരിമാനും, പെരുമഴക്കാലവും ഒക്കെ കണ്ടപ്പോൾ മീര കുറേക്കാലം നിൽക്കും എന്നോർത്തിരുന്നു. പിന്നെ അവരുടെ ആ ചാർമിംഗ് പോയി. പക്ഷേ അവർ ഇപ്പൊ എന്ത് വേഷവും ചെയ്യാം എന്ന നിലയിലേക്ക് മാറി. അവർ ഇപ്പോൾ ചെയ്യുന്നതൊന്നും നോട്ടബിൾ അല്ല. അതുകൊണ്ട് ആ ജനറേഷൻ അവരുടെ കഴിവുകൾ എന്നും സൂക്ഷിച്ചു വച്ചില്ല എന്ന് വേണം പറയാൻ.
ഈയിടെ കണ്ടതിൽ സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്‌ത സിനിമയാണ് ഏറ്റവും ഇഷ്‌ടമായത്. എന്റെ ഭാര്യ രണ്ടാമത് പടം കാണാൻ പോവാം എന്ന് പോലും പറഞ്ഞിരുന്നു. സാധാരണ അങ്ങനെ പറയാറില്ല. ഭഭ ബ ആദ്യ ദിവസം ഷോ തന്നെ കാണണമെന്ന് പറഞ്ഞ ആളാണ് എന്റെ ഭാര്യ. പന്ത്രണ്ട് മണിക്ക് പോയി കണ്ട സിനിമയാണ്. പക്ഷേ പത്തിരുപത് മിനിറ്റ് കണ്ടപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞു, ഓ സഹിക്കാൻ പറ്റില്ല.
എന്ത് അടിസ്ഥാനത്തിൽ ദിലീപ് ചെയ്‌തുവെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ ചോദിച്ചാൽ പറയും ചേട്ടന് ഇപ്പോഴത്തെ ജെനറേഷനെ അറിയില്ല എന്നായിരിക്കും. എന്നാൽ ഞാൻ ഇപ്പോഴും പറയും സി ഐഡി മൂസ, കുഞ്ഞിക്കൂനൻ പറക്കും തളിക പോലെയുള്ള സിനിമകൾ ചെയ്‌താൽ ദിലീപിന് ഇനിയും സ്‌പേസ് ഇവിടെ കിട്ടും, അല്ലാതെ ഇത് പോലെയുള്ള സിനിമകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത് ബാന്ദ്ര പോലെയുള്ള ചിത്രങ്ങൾ.
ദിലീപിനെ എതിർക്കുന്നവർ പറയുന്നത് കേരള സമൂഹം ദിലീപിനെ തള്ളി കളഞ്ഞുവെന്നാണ്. എന്നാൽ രാമലീല ഓടിയത് അവർ പറയില്ല. അയാൾക്ക് ഇനിയും സ്‌പേസ് ഉണ്ട്. ഒരു പത്ത് വർഷം കൂടി ഈസിയായിട്ട് നായകൻ ആയിട്ട് പോവാം. അതിന് സെലക്റ്റീവ് ആയിരിക്കണം എന്ന് മാത്രം. ഇപ്പോൾ ടെക്‌നോളജി ഒക്കെ മാറിയില്ലേ. ദാരിദ്ര സിനിമയെടുപ്പ് ഇപ്പോൾ ഇല്ല. മുന്നൂറ് കോടി സിനിമയൊക്കെ മലയാളത്തിൽ വന്നില്ലേ.



