മാനേജർ വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാൾ മോശം കാര്യങ്ങൾ പറഞ്ഞുപരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാൽ ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ടൊവിനോയെക്കുറിച്ച് ഞാൻ മോശമായി പറയില്ല. വിപിൻ നൽകിയ പരാതി കെട്ടിച്ചമച്ചതാണ്. ഒന്നിലേറെ നടിമാർ വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്. മാനേജർക്കെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും ഉണ്ണി വ്യക്തമാക്കി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതിനെ തുടർന്ന് തന്നെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിൻ ആരോപിക്കുന്നത്.
‘വിപിൻ തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞുപരത്തുന്നുണ്ട്. അന്ന് തർക്കത്തിനിടെ കൂളിംഗ് ക്ലാസ് വലിച്ചെറിഞ്ഞു. അല്ലാതെ മർദ്ദിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ പല പേരുകളും പറഞ്ഞു. അതിൽ ഒരു പേര് വിപിന്റേതായിരുന്നു. വളരെ മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. അതെല്ലാം ഉൾക്കൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതൊരു അടിക്കേസ് അല്ല. അടി ഉണ്ടായിട്ടില്ല.
ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നതെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ് ഞാൻ വലിച്ചെറിഞ്ഞു എന്നത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതിയുണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ല. അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്. അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ല. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ട്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ് കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത്’- ഉണ്ണി മുകുന്ദൻ പറഞ്ഞു.