News

‘ആര്‍ക്കാണ് കൂടുതല്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്’ സൈബർ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്

കഴിഞ്ഞ ദിവസം ഗായിക അഭിരാമി സുരേഷ് അവതരിപ്പിച്ച ഒരു ലൈവ് പെർഫോമൻസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വീഡിയോകൾക്ക് താഴെ അഭിരാമിക്കെതിരെ ബോഡി ഷെയ്മിങ്ങ് നടത്തുന്നതും, അധിക്ഷേപിക്കുന്നതുമായകമന്റുകളാണ് ആളുകൾ ചെയ്യുന്നത്. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോടും ട്രോളുകളോടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

നൂറോളം വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചതാണ് താൻ കഴിഞ്ഞ രാത്രി ഉറങ്ങിപോയതെന്നും, സ്റ്റേജിൽ അനങ്ങാതെ നിന്ന് പാടാൻ താൻ ലെജൻഡ് അല്ലെന്നും, താനൊരു പെര്‍ഫോമറാണെന്നും അഭിരാമി പറയുന്നു. സോഷ്യൽ മീഡിയ ഒരു മാലിന്യ കൂമ്പാരമായി മാറിയെന്നും, ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട മത്സരമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും അഭിരാമി പറയുന്നു.

“നൂറ് വിഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റതും ആ ബഹളത്തിലേക്കാണ്. വ്യത്യസ്തമായ ആംഗിളുകള്‍, അസാധാരണമായ റാംപ് ഷോട്ടുകള്‍, ക്യാമറ താഴെ വച്ചെടുത്തവ. സത്യം പറഞ്ഞാല്‍ എനിക്കാരേയും പൂര്‍ണമായും കുറ്റപ്പെടുത്താനില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു സ്‌പേസ്. അപ്പോഴും ഒരുപാട് പറയാന്‍ ആഗ്രഹിച്ചിട്ടും ഒന്നും പറയാന്‍ പറ്റാത്തത് വല്ലാത്തൊരു അവസ്ഥയാണ്.

ദൈവാനുഗ്രഹത്താല്‍ ഷോ നടന്നത് നിറഞ്ഞ സദസിലാണ്. രണ്ടര മണിക്കൂര്‍, തുടക്കം മുതല്‍ അവസാനം വരെ, ഗ്രൗണ്ട് ജനങ്ങള്‍ നിറഞ്ഞു നിന്നു. അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല. ഞാനൊരു പെര്‍ഫോമറാണ്. ഞാന്‍ ചലിക്കും, ഡാന്‍സ് ചെയ്യും. എന്റെ ശ്വാസവും ശരീരവും ആ നിമിഷത്തില്‍ സമര്‍പ്പിക്കും. അത് തന്നെയാണ് ഞാന്‍ ചെയ്തതും.” അഭിരാമി പറയുന്നു.

“പക്ഷെ വളരെ വ്യത്യസ്തമായൊരു മൂഡിലാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നു വന്നത്. ഒരു ദയയും കാണിച്ചില്ല. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല. അത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ മാത്രം മതി, ഉടനെ അതൊരു വിരുന്നായി മാറും. മത്സരമാകും. ആരാണ് കൂടുതല്‍ നന്നായി അപമാനിക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ ക്രൂരത? ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്? എന്നാണ് മത്സരം. ബോഡി ഷെയ്മിങും സ്ലട്ട് ഷെയ്മിങും എല്ലാം സാധാരണയെന്ന പോലെ പറയുന്നു.” അഭിരാമി പറയുന്നു.

സോഷ്യല്‍ മീഡിയയൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ വിജയം എന്നാല്‍ ഏറ്റവും മോശം വ്യക്തിയാവുക എന്നതാണ്. ആര്‍ക്കാണ് കൂടുതല്‍ ആഴത്തില്‍ വേദനിപ്പിക്കാനാവുക? ഏറ്റവും വൃത്തികെട്ട വാക്കുകള്‍ ആരാണ് തെരഞ്ഞെടുക്കുക? നമ്മള്‍ എങ്ങനെ ഇവിടെയെത്തി എന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ രാത്രി ഭാരമേറിയതായിരുന്നു. ഇന്ന് രാവിലെ ഒരേസമയം തമാശകരവും സങ്കടകരമായൊരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു.

ചെറിയൊരു കപ്പ് പോസ്റ്റിറ്റിവിറ്റി കൊണ്ട് ഒരു കാട്ടുതീ അണയ്ക്കാനാകില്ല. അതിനാല്‍ ക്ഷീണിതയും ശ്വാസമില്ലാതാവുകയും ചെയ്ത ഞാന്‍ ഒരു ഓരത്തു നിന്നു കൊണ്ട എല്ലാം കാണുകയാണ്. പോരാടാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൂടുതല്‍ അനുകമ്പ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് നമ്മള്‍ വെറുപ്പ് നല്‍കുന്നത് തുടരുകയാണ്. ചിലപ്പോള്‍ അതൊരു തമാശയാകാം. ചിലപ്പോള്‍ കുറ്റ സമ്മതമാകാം. അതിന്റെ വഴിക്ക് വിടുന്നു.” അഭിരമായി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button