അന്ന് മണി പറഞ്ഞത് നൊമ്പരപ്പെടുത്തുന്ന സത്യം

ജാതി അതിക്ഷേപത്തെതുടർന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി ചലചിത്ര സംവിധായകൻ വിനയൻ. നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ മുമ്പ് കലാഭവൻ മണി സ്‌കൂളിൽ ജാതിയതിക്ഷേപം നേരിട്ടത് തന്നോടു പറഞ്ഞത് ഓർത്തു പോയെന്ന് വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു. കൂട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്.
ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്‌കഷനിടയിൽ മണി പറഞ്ഞു.. ‘ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്‌കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ലാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവായിരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ എല്ലാം മാഷ് ശരിക്കും ശകാരിക്കും..പക്ഷെ ഞങ്ങൾ ചിലരെ മാത്രം മാഷ് ശകാരിക്കില്ല പകരം കളിയാക്കും..തൊലി ഉരിക്കുന്ന കളിയാക്ക്..
മറ്റു കുട്ടികൾ അതു കേട്ടു പരിഹസിച്ചു ചിരിക്കമ്പോൾ മാഷും ചിരിക്കും.. പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷു പറയുന്നേ..അതുകേൾക്കമ്പോ വല്ലാത്ത സങ്കടം തോന്നും..’ ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.. മണിയുടെ തനതായ ശൈലിയിൽ ഇതു കേൾക്കുമ്പോൾ ആരുടേം മനസ് നൊമ്പരപ്പെട്ടു പോകും .. ഡെന്റൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവാർത്ത കേട്ടപ്പോൾ മണി പറഞ്ഞ കാര്യം മനസിലേക്ക് ഓടിവന്നു..
നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പഴും ജീവിക്കുന്നത്..നവോത്ഥാനോം പൂരോഗമനോം ഒക്കെ പ്രസംഗിക്കുകേം,എഴുതുകേം, പഠിപ്പിക്കുകേം ചെയ്യുന്നവർ അതു സ്വന്തം മനസിൽ കൂടി ഉൾക്കൊള്ളണ്ടേ? നമ്മുടെ സമൂഹത്തിൽ ചേർത്തു പിടിക്കപ്പെടേണ്ടവരാണ് ദളിതരും പട്ടിക വിഭാഗവും ആദിവാസികളുമൊക്കെ..സാമൂഹ്യപരമായി ആ വിഭാഗം അതർഹിക്കുന്നു.. പ്രിയ നിതിൻരാജിന് ആദരാഞ്ജലികൾ’ – വിനയൻ കുറിച്ചു.



