താരസംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് സ്ത്രീകൾ വരട്ടേയെന്ന് നടൻ സലിം കുമാർ

കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് സ്ത്രീകൾ വരട്ടേയെന്ന് നടൻ സലിം കുമാർ. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ സ്ത്രീകൾ വരട്ടെ. അങ്ങനെ വന്നാൽ സമൂഹത്തിന് സംഘടന നൽകുന്ന നല്ലൊരു സന്ദേശമാകുമതെന്നും നടൻ പറഞ്ഞു. അതേസമയം, ആരോപണവിധേയർ മത്സരിക്കുമോയെന്ന ചോദ്യത്തിന് സലിം കുമാർ പ്രതികരിച്ചില്ല. അമ്മയിലെ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്. നാളെ നാല് മണിക്ക് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.
ശ്വേതാ മേനോൻ, ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ. പത്രിക നൽകിയെങ്കിലും ജഗദീഷ്, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പിന്മാറിയതായാണ് വിവരം. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ പത്രിക പിൻവലിക്കുമെന്നാണ് ജഗദീഷ് നേരത്തെ അറിയിച്ചത്.
ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കരുതെന്നാണ് കൂടുതൽ താരങ്ങളും ആവശ്യപ്പെടുന്നത്. എന്നാൽ മത്സരരംഗത്തുനിന്ന് പിന്മാറില്ലെന്നാണ് ബാബുരാജിന്റെ നിലപാട്.പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്നാണ് ദേവൻ വ്യക്തമാക്കുന്നത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അദ്ദേഹമില്ലാത്തതിനാലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും നടൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ഉണ്ടായത് ചെറിയ പ്രശ്‌നങ്ങളാണ്. അമ്മ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവൻ പ്രതികരിച്ചു