ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കിയ മനുഷ്യ സ്നേഹി പുനലൂർ സോമരാജൻ

ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കിയ മനുഷ്യ സ്നേഹി. അഗതികൾക്കായി സ്വർഗം തീർത്തൻ. ഡോക്ടർ പുനലൂർ സോമരാജൻ, പത്താനാപുരം ഗന്ധി ഭവൻ ഇന്ത്യയിലെ തന്നെ ഏറ്റവും ഗാന്ധി ഭവനുകളിൽ ഒന്നിന്റെ ശിൽപ്പിയാണ് അദ്ദേഹം. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമാണ് പത്തനാപുരം ഗാന്ധി ഭവൻ. ഭൂമിയലെ ഏറ്റവും സ്നേഹ സമ്പന്നനായ ഈ മനുഷ്യൻ കൊല്ലം ജില്ലയിലെ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് എന്ന സാംസ്‌കാരിക, ജീവ കാരുണ്യകേന്ദ്രത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്ക് കേരള സർക്കാരിന്റെ കേരളശ്രീ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1955 മെയ് 30 കൊല്ലം ജില്ലയിലെ പുനലൂരിൽ എം. ചെല്ലപ്പൻ്റെയും ശാരദയുടെയും മകനായി പുനലൂർ സോമരാജൻ ജനിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിലായിരുന്നു ജനനം. സർക്കാർ ജീവനക്കാരനായിരുന്ന അച്ഛൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ടായിരുന്നു വളർന്നത്. അമ്മ ശാരദ ചെറുപ്പത്തിലേ മരണപ്പെട്ടു. അമ്മയോടുള്ള അഗാധമായ സ്നേഹം ഡോ. പുനലൂർ സോമരാജനെ അമ്മമാരെ സംരക്ഷിക്കുന്നതിനു പ്രേരിപ്പിച്ചു.
ബാലജനസഖ്യം റേഡിയോക്ലബ്ബിലൂടെ സാമൂഹ്യപ്രവർത്തനരംഗത്തേക്ക് വന്നു. കുട്ടികളുടെ സംഘടനകളിൽ പങ്കാളിയായി കലാ-സാഹിത്യ സാമൂഹ്യസേവന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ കഥകളും, കവിതകളും ലേഖനങ്ങളും എഴുതുമായിരുന്ന അദ്ദേഹം ബാലസാഹിത്യ കൃതികളും നിരവധി റേഡിയോ നാടകങ്ങളും എഴുതിയിട്ടുണ്ട്. ജഗദ്ഗുരു ശ്രീനാരായണൻ, മാപ്പ് എന്നീ ബാലസാഹിത്യ കൃതികൾ രചിച്ചു. വർക്കല ശിവഗിരിമഠത്തിന്റെ പ്രവർത്തകനായിരുന്നു.
2002 നവംബറിൽ ഡോ. സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത് ഗാന്ധിഭവൻ എന്ന സാംസ്‌കാരികകേന്ദ്രത്തിന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് തുടക്കം കുറിച്ചു. അമ്മയെ നഷ്ടപ്പെട്ട ഒരാളെന്ന നിലയിൽ, മറ്റൊരു വൃദ്ധയായ സ്ത്രീ ഒറ്റപ്പെട്ട് വഴിയിൽ ജീവിക്കുന്നത് കാണുന്നത് അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. പാറുക്കുട്ടിയമ്മ എന്ന ആ അമ്മയാണ് ഗാന്ധിഭവനിലെ ആദ്യത്തെ അന്തേവാസി. അന്ന് ആരംഭിച്ച ആ ഒരു ‘ഓൾഡ് ഏജ് ഹോം’ ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമായി ആയിരത്തി മുന്നൂറിലധികം അന്തേവാസികൾ ഇവിടെ വസിക്കുന്നു.കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവർ. അതിൽ മുന്നൂറോളം പേർ കിടപ്പുരോഗികൾ. അതിലേറെ മാറാരോഗികൾ. എച്ച്.ഐ.വി., കാൻസർ ബാധിതർ… അന്യസംസ്ഥാനക്കാരും ഇക്കൂട്ടത്തിലുണ്ട്. ഇൻഡ്യയുടെ ഒരു കൊച്ചു പരിച്ഛേദമായി നിലകൊള്ളുന്ന ഗാന്ധിഭവൻ ഇന്ന് സാമൂഹ്യസേവനം പഠിക്കുന്നവരുടെ ഒരു പഠന ഗവേഷണകേന്ദ്രമായി മാറിയിരിക്കുന്നു.
കേരള സർക്കാരിന്റെ കേരളശ്രീ പുരസ്കാരം, തെലങ്കാന ഗവൺമെന്റും ഇൻഡിവുഡ് പ്രൊജക്റ്റും സംയുക്തമായി ഏർപ്പെടുത്തിയ നാഷണൽ ഇൻഡിവുഡ് എക്‌സലൻസ് അവാർഡ്, മാമ്പറ ശ്രേഷ്ഠസേവാ പുരസ്കാരം, ബലിചന്ദനം അവാർഡ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിലിൻ്റെ വോയിസ് ഇസ്ലാം എക്‌സലൻസ് അവാർഡ്, ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തെരുവിൽ ഉപേക്ഷിക്കപ്പെട്ട മാതൃത്വങ്ങളെ കൈയിൽ കോരിയെടുത്ത് ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന
ഡോക്ടർ പുനലൂർ സോമരാജനെക്കാൾ വലിയ സ്നേഹ സമ്പന്നൻ വെറയാരാണ്. അനാഥത്തിന്റെ ഇരുട്ടിൽ നിന്ന് സനാഥത്തിന്റെ വെളിച്ചത്തിലേക്ക് നൂറുകണക്കിന് മനുഷ്യരെ ഉയർത്തിയെടുത്ത ഗന്ധി ഭവൻ എന്ന നന്മ വൃക്ഷം ഇനി വളരട്ടെ ലോകം നീളെ സ്നേഹതണലായി