തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം : പദ്മരാജൻ സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാതാവും എഴുത്തുകാരനുമായ പി. സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ കൂടാതെ മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയവ ഉൾപ്പെടെ നിരവധി സിനിമകൾ നിർമ്മിച്ചു.
രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്ക് മനസില്ല,, വയനാടൻ തമ്പാൻ എന്നീ സിനിമകൾ വിതരണം ചെയ്തു. മുപ്പതു കൊല്ലത്തോളം മദ്രാസിൽ സിനിമാ രംഗത്ത് പ്രവർത്തിച്ചു. എ.വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ , കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്, നദി, തുലാഭാരം, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നുംപൂവും തുടങ്ങി ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി.
കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാർപ്പിന്റെ മകനായി 1944ൽ ആണ് ജനനം. 1990ൽ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരം നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. വാസ്തുകലാപീഠം എന്ന കെട്ടിട നിർമ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കൺസൾട്ടന്റുമായിരുന്നു.കനൽവഴിയിലെ നിഴലുകൾ, മാന്ത്രികപ്പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികൾ, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിടത്താരു കാമുകി എന്ന കഥാസമാഹാരവും വാസ്തു സമീക്ഷ എന്ന ശാസ്ത്ര പുസ്തകവും ഓർമ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകൾ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.