ചിത്രത്തിൽ നായകനായി ആദ്യം കണ്ടത് സുരേഷ് ഗോപിയെ, അഡ്വാൻസ് വാങ്ങിയ ശേഷം നടൻ വാക്കുമാറ്റി’

മലയാള സിനിമ രംഗത്ത് സംവിധായകനായും കലാസംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നേമം പുഷ്പരാജ്. കലാമൂല്യങ്ങളുള്ള സിനിമകളിലടക്കം കാലാസംവിധായകനായി പ്രവർത്തിച്ച നേമം പുഷ്പരാജ് ആദ്യമായി സംവിധാനം ചെയ്യുന്നത് ‘ഗൗരി ശങ്കരം’ എന്ന ചിത്രമാണ്. മുന്നയും കാവ്യാ മാധവനും പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്നിവർ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. നരേന്ദ്ര പ്രസാദിന്റെ അവസാന ചിത്രങ്ങളിലൊന്നാണിത്.
ഇപ്പോഴിതാ ഗൗരിശങ്കരത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് സുരേഷ് ഗോപിയെയായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ നേമം പുഷ്പരാജ്. അഡ്വാൻസ് കൊടുത്തതിന് ശേഷം പ്രതിഫലം കൂട്ടിച്ചോദിച്ചതാണ് സുരേഷ് ഗോപിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് നേമം പുഷ്പരാജ് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേമം പുഷ്പരാജിന്റെ വാക്കുകളിലേക്ക്… ‘ഗൗരിശങ്കരത്തിന്റെ തുടക്കത്തിൽ നായകനായി തീരുമാനിച്ചത് സുരേഷ് ഗോപിയെയായിരുന്നു. ഒരു ആനയെ നയിക്കുന്ന, മദം പൊട്ടിയ ആനയെ പിടിച്ചുനിർത്തുന്ന ഒരാളായി വലിയ ക്യാരക്ടറായിട്ടായിരുന്നു പ്ലാൻ ചെയ്തത്. ഇതിനായി സുരേഷ് ഗോപിക്ക് അഡ്വാൻസ് കൊടുക്കുന്നു. ഒരു തുക പറഞ്ഞ് ഫിക്സ് ചെയ്തിട്ടാണ് അഡ്വാൻസ് കൊടുത്തത്. കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം പ്രതിഫലം കൂട്ടി ചോദിച്ചു.വളരെ കൂടുതലാണ് ചോദിച്ചത്. അതൊരു ശരിയായ രീതിയല്ലെന്ന് തോന്നി. അന്ന് നിർമ്മാതാവ് കുറച്ച് കൂടുതൽ കൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ വാക്ക് മാറ്റിപ്പറയുന്നത് ശരിയായ രീതിയല്ലെന്ന് തോന്നിയത് കൊണ്ട് അദ്ദേഹത്തെ വിടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. പിന്നീട് കഥ കുറച്ചുകൂടെ ലൈറ്റാക്കി മറ്റൊരു ആർട്ടിസ്റ്റിനെ വച്ച് ഗൗരിശങ്കരം ചെയ്യുകയായിരുന്നു’- നേമം പുഷ്പരാജ് പറഞ്ഞു.