മോഹൻലാലിനെത്തേടി ആ ദുഃഖവാർത്തയെത്തി; ആദ്യദിവസം തന്നെ ഹലോയുടെ ഷൂട്ടിംഗ് നിർത്തിവച്ചു

മോഹൻലാലിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നാണ് ‘ഹലോ’ എന്ന സിനിമ. കോമഡിയും ആക്ഷനും പ്രണയവും ചേർന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ശിവൻരാമൻ എന്ന കഥാപാത്രം ഇന്നും ജനപ്രിയമാണ്. വലിയ വിജയമായി മാറിയ സിനിമയുടെ ലൊക്കേഷനിൽ എല്ലാവരെയും വേദനിപ്പിച്ച ഒരു സംഭവത്തിന്റെ ഓർമ്മ പങ്കുവയ്‌ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്‌ക്കൽ.
ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ മോഹൻലാലിന്റെ അച്ഛന്റെ മരണം സംഭവിച്ചതിനെപ്പറ്റിയാണ് സിദ്ധു പനയ്‌ക്കൽ പറയുന്നത്. മോഹൻലാലിന്റെ അച്ഛന്റെ ആരോഗ്യം വഷളാണെന്ന വാർത്തയറിഞ്ഞ് ഷൂട്ടിംഗ് നിർത്തിവച്ച് താരം വിട്ടിലേക്ക് മടങ്ങി. എന്നാൽ, ആ ദിവസം തന്നെ മരണം സംഭവിക്കുകയായിരുന്നെന്ന് സിദ്ധു പനയ്‌ക്കൽ കുറിച്ചു.
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടമെന്നൊക്കെ ചോദിക്കാറുണ്ട്. ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ‘ഹലോ’ എന്ന് മറുപടി പറയും. ഉടനെ അവിടെ നിന്ന് ഹലോ എന്ന് തിരിച്ച് പറയും. സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത്.
ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസിലാകുന്നത്.ഒറ്റപ്പാലം, ഊട്ടി, തിരുവനന്തപുരം ഇവിടങ്ങളിലൊക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്‌സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു.
പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്‌തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയ ശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്തേക്ക് മടങ്ങി എന്നതാണ്’- സിദ്ധു പനയ്‌ക്കൽ കുറിച്ചു.



