കുറച്ചത് 30 കിലോ, ഒഴിവാക്കിയത് ഇത്തരം ഭക്ഷണങ്ങൾ; തുറന്നുപറഞ്ഞ് ഖുശ്‌ബു

മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ നായികയായി തിളങ്ങിയ താരമാണ് നടി ഖുശ്ബു. പൊതുവെ വണ്ണമുള്ള ശരീരപ്രകൃതമായിരുന്ന ഖുശ്ബു പെട്ടെന്നാണ് മെലിയാൻ തുടങ്ങിയത്. താരത്തിന്റെ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. നാല് വർഷത്തിനുള്ളിൽ 30 കിലോ ശരീരഭാരമാണ് നടി കുറച്ചത്. ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നതിന്റെ ഫലമാകാം ഈ മാറ്റമെന്നാണ് ആരാധകരിൽ പലരും വിലയിരുത്തിയത്.
ഇപ്പോഴിതാ അത്തരം സംശയങ്ങളോട് പ്രതികരിക്കുകയാണ് താരം. തനിക്ക് മറ്റസുഖങ്ങളൊന്നുമില്ലെന്നും പ്രമേഹം ഉൾപ്പടെയുള്ള രോഗങ്ങൾ പിടിപെടാൻ ശരീരഭാരം ഒരു കാരണമാകുമെന്ന് തോന്നിയപ്പോൾ അത് കുറച്ചതാണെന്നും നടി പറഞ്ഞു. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രായത്തിനനുസരിച്ച് ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. 55 വയസുള്ള എനിക്ക് രക്തസമ്മർദം, പ്രമേഹം എന്നിവയില്ല. എന്റെ അമ്മയ്‌ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്. അതെനിക്കും എളുപ്പത്തിലുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. നിലവിൽ അവരിൽ നിന്ന് മൈഗ്രൈൻ, എന്നിവ കിട്ടിയിട്ടുണ്ട്. ഇനി ഇതുംകൂടി വരാൻ പാടില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു’- ഖുശ്‌ബു പറഞ്ഞു.
രജനീകാന്ത് നായകനായ അണ്ണാത്ത സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴുമെല്ലാം മുട്ടുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നതായും ശരീരത്തിന്റെ വലിപ്പം വർദ്ധിക്കുന്നതിൽ ഭയപ്പെട്ടിരുന്നതായും ഖുശ്‌ബു പറയുന്നു. മുട്ടുവേദനയും പ്രമേഹവും പിടിപെടാതിരിക്കണമെങ്കിൽ ശരീരഭാരം കുറയ്‌ക്കണമെന്ന് ഡോക്‌ടർ നിർദേശിച്ചെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു.’
കൊവിഡ് സമയത്തുതന്നെ ശരീരഭാരം സാവധാനം കുറയ്‌ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നാല് വർഷമെടുത്താണ് വണ്ണം കുറച്ചത്. ഗ്ലൂട്ടൻ പൂർണമായും ഒഴിവാക്കി. മൈദ വിഭവങ്ങൾ, ചപ്പാത്തി എന്നിവയെല്ലാം ഒഴിവാക്കി. ഇവയ്‌ക്ക് ഇൻടോളറൻസുണ്ടെന്ന് ഇപ്പോഴാണ് ഗവേഷകർ കണ്ടെത്തിയത്. മൈദ, ഗോതമ്പ് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരം വീർക്കുമായിരുന്നു.
ഇളയമകളും ഞാനും ഇതുപേക്ഷിച്ചതോടെ വേഗം മെലിഞ്ഞു’- ഖുശ്‌ബു പറഞ്ഞു.ഗോതമ്പ് പോലുള്ള ധാന്യങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനാണ് ഗ്ലൂട്ടൻ. എന്നാൽ ഗ്ലൂട്ടൻ അലർജിയുള്ളവരിൽ ഈ ഘടകം ശരീരവീക്കത്തിനും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും. വയറുവേദന, ചൊറിച്ചിൽ, ഗ്യാസ് വയറിളക്കം എന്നിവയും ഇതുമൂലമുണ്ടാകാം. ഗ്ലുട്ടൻ ഘടകങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷണങ്ങൾ നടക്കുന്നുണ്ട്.



