കമൽ ഹാസനും പൃഥ്വിരാജും അന്നേ പറഞ്ഞു, ഇയാൾ കലക്കുമെന്ന്; കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോൾ ‘പ്രകമ്പനം’ തിയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ മുഴുവൻ ഓർമ്മകളെയും പൂർണമായി തുടച്ചുമാറ്റിയ പ്രകമ്പനത്തിലെ ‘പുണ്യാളൻ’ എന്ന കഥാപാത്രം നർമ്മവും ഊർജ്ജവുമുള്ള കോമഡി കഥാപാത്രമായി തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയാണിപ്പോൾ.
2018-ൽ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സാഗർ സൂര്യ ഉപചാരപൂർവ്വം ഗുണ്ടജയൻ ബിഗ് സ്ക്രീൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പൃഥ്വിരാജ് ചിത്രമായ കുരുതിയില്‍ സുപ്രധാന വേഷം ചെയ്ത സാഗര്‍ ചിത്രത്തിൽ വിഷ്ണു എന്ന തന്റെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ തന്നെ കുരുതിയിലെ അഭിനേതാക്കളായ സാഗർ സൂര്യ, നസ്ലിൻ എന്നിവർ ഭാവിയിലെ മികച്ച രണ്ട് താരങ്ങളാകുമെന്ന നടൻ പ്രിത്വിരാജിന്റെ പരാമർശവും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. തുടർന്ന് കുറി, ജോ ആൻഡ് ജോ, കാപ്പ, കാസർഗോൾഡ് തുടങ്ങിയ സിനിമകളിലും ഭാഗമായി.
ബിഗ് സ്ക്രീനിലെ അരങ്ങേറ്റത്തിന് ശേഷം, ഇന്ത്യ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ ഭാഗമായ സാഗറിന്റെ കരിയറിൽ തന്നെ വലിയ മാറ്റമുണ്ടായത് റിയാലിറ്റി ഷോക്ക് ശേഷം ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണിയിലെ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ കഥാപാത്രത്തെ ചെയ്തതിലൂടെയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിൽ ജൂറി ചെയർമാൻ പ്രകാശ് രാജ് ‘പണി’ സിനിമയിൽ സാഗർ സൂര്യയും ജുനൈസ് വി.പി.യും അവതരിപ്പിച്ച നെഗറ്റീവ് വേഷങ്ങളെ പ്രത്യേകം പ്രശംസിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. മാത്രമല്ല, തഗ് ലൈഫ് എന്ന സിനിമയോട് അനുബന്ധിച്ച് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാലോകത്തെ സകലകലാ വല്ലഭനായ കമൽ ഹാസൻ ’ ജോജു ജോർജിന്റെ സിനിമയിൽ രണ്ട് പേർ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കു, അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവർക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി‘ എന്നൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.
ഏeതായാലും ഇത്തവണ പ്രകമ്പനം സിനിമയിലൂടെ മല്ലികാ സുകുമാരന്റെ കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശനവും അതിനൊപ്പമുള്ള സ്വാഭാവിക കോമഡി ടൈമിങും കൊണ്ട് സാഗർ സൂര്യ നിറഞ്ഞ കൈയ്യടി നേടിയിട്ടുണ്ട് തീയേറ്ററിൽ. ഡോൺ സെബാസ്റ്റ്യൻ എന്ന ക്രൂര വില്ലന്റെ ഭാരം ഒരിടത്തും ചുമക്കാതെയാണ് ‘പുണ്യാളൻ’ എന്ന കോമഡി കഥാപാത്രത്തെ സാഗർ സമീപിച്ചിരിക്കുന്നത് എന്നതാണ് ഈ പ്രകടനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും റിയാക്ഷനുകളിലും ഒരേ സമയം നർമ്മവും ഊർജ്ജവും നിലനിർത്താൻ കഴിയുന്ന നടനെന്ന നിലയിൽ സാഗർ സൂര്യ തന്റെ അഭിനേതൃത്വ പരിധികൾ വീണ്ടും വികസിപ്പിക്കുന്നു.

നെഗറ്റീവ് ഷേഡുകളിൽ പ്രേക്ഷകരെ ഞെട്ടിച്ച നടൻ അതേ ആത്മവിശ്വാസത്തോടെ കോമഡി സ്പേസിലേക്ക് കടന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതിലൂടെ, ‘വേഴ്സറ്റൈൽ’ എന്ന വിശേഷണം വെറും വാക്കല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. മിനിസ്ക്രീനിൽ നിന്നുള്ള യാത്രയിൽ നിന്ന് ശക്തമായ വില്ലൻ കഥാപാത്രങ്ങളിലേക്കും അവിടെ നിന്ന് പൂർണ്ണമായും വിപരീത സ്വഭാവമുള്ള കോമഡി വേഷങ്ങളിലേക്കുമുള്ള ഈ സ്വാഭാവിക മാറ്റം, മലയാള സിനിമയിൽ സാഗർ സൂര്യ എന്ന നടന് മുന്നിൽ തുറന്നുകിടക്കുന്ന സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കുന്നതാണ്.
ഇനി വരുന്ന സിനിമകളിൽ ഏത് ഷേഡ് കഥാപാത്രമായാലും, അത് സ്വന്തം ശരീരത്തിലും മനസ്സിലും പൂർണ്ണമായി ഉൾക്കൊണ്ട് പ്രേക്ഷകർക്ക് വിശ്വസിപ്പിക്കാൻ കഴിയുന്ന നടനെന്ന നിലയിൽ സാഗർ സൂര്യയുടെ യാത്ര തുടരും എന്നതിന്റെ ഏറ്റവും പുതിയ തെളിവ് മാത്രമാണ് പ്രകമ്പനം. ഏതായാലും തുടർന്നങ്ങോട്ടുള്ള ഒട്ടനവധി സിനിമകളിൽ സാഗർ ഭാഗമാകും എന്നുള്ളതാണ് ഇൻഡസ്ട്രി റിപ്പോർട്ട്.



