തിരിച്ചുവരവിന് സമയമായി, മമ്മൂട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലായിരുന്നു, സ്ഥിരീകരണവുമായി സഹോദരൻ

കൊച്ചി: മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങളും തുടർന്നുള്ള തിരിച്ചുവരവും സിനിമ മേഖലയിലെ സഹപ്രവർത്തകരും ആരാധകരും കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്. എന്തായിരുന്നു മമ്മൂട്ടിയുടെ അസുഖം എന്ന വിഷയം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. എന്നാലും മോഹൻലാൽ, രാജ്യസഭ എം പി ജോൺ ബ്രിട്ടാസ്, നിർമ്മാതാവ് ജോസഫ്, തുടങ്ങിയ പ്രമുഖർ പങ്കിട്ട പോസ്റ്റുകൾ അനുസരിച്ച് അദ്ദേഹം സുഖം പ്രാപിച്ചു തിരിച്ചുവരികയാണ്.
ഉടൻ തന്നെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചുവരികയും ചെയ്യും. ഇതിനിടെ മമ്മൂട്ടിയുടെ തിരിച്ചു വരവിനെ പറ്റി അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹിംകുട്ടി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചുകൊണ്ടുള്ള പോസ്റ്റാണിത്. കുറെ നാളുകളായി കാണുന്ന ഇടങ്ങളിൽ എല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെക്കുറിച്ച് മാത്രമായിരുന്നു.
എവിടെപ്പോയാലും ആളുകൾ വന്ന് ചോദിക്കും സ്നേഹത്തോടെ… മമ്മൂക്ക ഒക്കെ അല്ലേ എന്ന്. അത് എന്ന് പറഞ്ഞു മടങ്ങുമ്പോൾ അവരുടെ മുഖത്തെ ആഭാവം ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവൻ ഒരാൾക്കുവേണ്ടി പ്രാർത്ഥിക്കുകയോ… അതെ ഞാൻ കണ്ട ലോകമെല്ലാം പ്രാർത്ഥനയിൽ ആയിരുന്നു എന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. ഉപാധികളില്ലാതെ സ്നേഹം കൊണ്ട് നടന്നവർക്ക് പ്രാർത്ഥിച്ചവർക്ക് തിരിച്ചുവരാനായി ആഗ്രഹിച്ചവർക്ക് എല്ലാം അദ്ദേഹം നന്ദി പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം.
ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു.
ഇനി മടങ്ങിവരവാണ്.
കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയൽ ചിത്രീകണത്തിനായുള്ള
യാത്രകളിലടക്കം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്.
അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.
ലോകം മുഴുവൻ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയോ. അതെ. ഞാൻ കണ്ട ലോകമെല്ലാം പ്രാർത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു.എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം.
ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോൾ ഒരുകടൽ നീന്തിക്കടന്ന ആശ്വാസം.
നന്ദി,
ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവർക്ക്.
പ്രാർത്ഥിച്ചവർക്ക്,
തിരിച്ചുവരാൻ അദമ്യമായി ആഗ്രഹിച്ചവർക്ക്..
പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.
സ്നേഹം, ഇബ്രാഹിംകുട്ടി.