ഗീതു മോഹൻദാസിന്റെ ടോക്സിക്കിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടന

മുംബയ്: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടോക്സിക്കിനെതിരെ പരാതി നൽകി ക്രിസ്ത്യൻ സംഘടന. ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കും സംഘടന പരാതി നൽകിയിട്ടുണ്ട്.
ടീസറിന്റെ ഉള്ളടക്കത്തിനെതിരെ നേരത്തേയും പരാതി ഉയർന്നിരുന്നു. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് കാണിച്ചാണ് പുതിയ പരാതി. ടീസർ യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം.
മുൻപ് ടോക്സിക്കിനെതിരെ കർണാടക വനിതാ കമ്മീഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി താരാ സുതാരിയ, ഹുമ ഖുറേഷി എന്നിവരാണ് നായികമാരായെത്തുന്നത്. യഷും ഗീതുവും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മാർച്ച് 19ന് ചിത്രം തീയേറ്ററിലെത്തും.നേപ്പാൾ, ജപ്പാൻ, ചൈന എന്നിവയൊഴികെ ലോകമെമ്പാടുമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി പി ആബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിനുള്ളത്.



