നടൻ രൺവീർ സിങ്ങിന് വാനോളം പ്രശംസ, ധുരന്ദർ ഒടിടിയ്ക്ക് വൻ വരവേൽപ്പ്

ചില സിനിമകൾ അങ്ങനെയാണ്. റിലീസിന് മുൻപുള്ള വിധികളേയെല്ലാം മാറ്റി മറിച്ചുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കും. അത് പോസിറ്റീവ് ആയലും നെഗറ്റീവ് ആയാലും അത്തരത്തിലൊരു സിനിമയായിരുന്നു രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ. ‘ഇത് ദുരന്തമാകും’, എന്ന് പ്രൊമോഷൻ മെറ്റീരിയലുകൾ കണ്ടുപറഞ്ഞവരെ കൊണ്ടുതന്നെ കയ്യടിപ്പിക്കാൻ ധുരന്ദറിന് സാധിച്ചു. സിനിയുടെ പ്രമേയവും മേക്കിങ്ങും എല്ലാം പ്രശംസകൾ കൊണ്ടു മുഴുകി. ഒടുവിൽ ഇന്ത്യയിൽ നിന്നുമാത്രം 1000 കോടി രൂപ നേടുന്ന ആദ്യ ഹിന്ദി സിനിമയായി ധുരന്ദർ മാറി. തിയറ്റർ റണ്ണിന് പിന്നാലെ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്ത ചിത്രനും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ജനുവരി 31ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ധുരന്ദർ ഒടിടിയിൽ എത്തിയത്. പിന്നാലെ വലിയ തോതിലുള്ള പ്രശംസയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയെക്കാൾ ഉപരി രൺവീർ സിങ്ങിനാണ് പ്രശംസകൾ ഏറെയും. ഹംസ എന്ന ധുരന്ദറായുള്ള രൺവീറിന്റെ വേഷം കണ്ട് ഓരോ സിനിമാസ്വാദകരും ഞെട്ടിയിരിക്കുകയാണ്. പൊതുവേദികളിൽ ക്രിഞ്ച് ഡയലോഗും ചളി പറഞ്ഞുമെല്ലാം നിറയുന്ന രൺവീറിന്റെ ഹംസയായുള്ള പകർന്നാട്ടം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് ഇവർ പറയുന്നത്. കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയുള്ള താരത്തിന്റെ പ്രകടനത്തിൽ അഭിമാനമാണെന്നും കുറിക്കുന്നവർ ധാരാളം.
രൺവീറിന് പുറമെ മാധവൻ, അക്ഷയ് ഖന്ന എന്നിവരുടെ പ്രകടനത്തിനും പ്രശംസ ഏറെയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും കയ്യടി ഏറെയാണ്. ‘മികച്ച സിനിമ. ഇന്നത്തെ കാലത്ത് 2 മണിക്കൂർ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്തുക എന്നത് തന്നെ ബുദ്ധി മുട്ട് ആണ്. അപ്പോഴാണ് മൂന്ന് മൂന്നര മണിക്കൂറോളമുള്ള ധുരന്ദർ..ശെരിക്കും അത് മാജിക് തന്നെ’, എന്നാണ് ഒരാളുടെ കമന്റ്.
ഡിസംബർ 5ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് ധുരന്ദർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ പ്രകടനമാണ് കാഴ്ചവച്ചത്. ആഗോള കളക്ഷനിൽ 1302.5 കോടി രൂപയാണ് ധുരന്ദർ നേടിയിരിക്കുന്നത്. ഇന്ത്യ നെറ്റ് 836.5 കോടിയും ഇന്ത്യ ഗ്രോസ് 1003.5 കോടിയുമാണ് ധുരന്ദർ നേടിയിരിക്കുന്നത്. ഓവർസീസിൽ നിന്നും 299 കോടിയാണ് ഓവർസീസിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്.



