ജീവിതത്തിൽ സംഭവിച്ച വലിയ ദുരന്തത്തെ ഒരിക്കൽ കൂടി ഓർത്തെടുത്ത് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി

ജീവിതത്തിൽ സംഭവിച്ച വലിയ ദുരന്തത്തെ ഒരിക്കൽ കൂടി ഓർത്തെടുത്ത് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായതോടെ ചില ഇഷ്ടങ്ങൾ കുറച്ചുകാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകൾ ലക്ഷ്മിയുടെ മരണം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
എന്റെ ജീവിതത്തിൽ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോൾ താങ്ങായത് സംവിധായകൻ സിബി മലയിലാണ്. ഭാര്യ അപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലും അനുജൻ ചെന്നൈയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഏകദേശം ഒന്നര മാസം ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്നത് സിബി മലയിലും ഭാര്യയുമാണ്. അത് ഞാൻ ജീവിതത്തിൽ എപ്പോഴും ഓർക്കുന്നതാണ്. എന്റെ സഹോദരനെപോലെയാണ് അദ്ദേഹം.
ഞങ്ങളുടെ ആദ്യമകൾ ലക്ഷ്മി സിബി മലയിലിന്റെ സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാവാവോ എന്ന ഗാനം കേട്ടാണ് ഉറങ്ങിയിരുന്നത്. അത് ഞാൻ ഒരിക്കൽ സിബിയോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മകൾ ഞങ്ങളെ വിട്ടുപോയത്. അവൾ മരിക്കുന്നുവരെ ആ പാട്ടാണ് കേട്ടിരുന്നത്. ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സംഭവമായിരുന്നു.
എന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ വേണ്ടി പല ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനുമുമ്പുവരെ രാവിലെ മേക്കപ്പിടാൻ വേണ്ടിയായിരുന്നു ഉണർന്നിരുന്നത്. കഴിഞ്ഞ വർഷം മുതൽ ഞാൻ അങ്ങനെയായിരുന്നില്ല. ഇപ്പോൾ ഞാൻ രണ്ടും ചെയ്യുന്നുണ്ട്’- സുരേഷ് ഗോപി പറഞ്ഞു.