മലയാള സിനിമയിലെ ‘കിഴവൻമാർ’ പരാമർശം; കടുത്ത പ്രതികരണവുമായി ലക്ഷ്മി പ്രിയ

സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ. കൊച്ചി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകി രണ്ട് ദിവസങ്ങൾക്ക് ശേഷം സ്റ്റേറ്റ്മെന്റ് എടുക്കുകയും 92 വീഡിയോകൾ അവയുടെ ലിങ്കുകൾ എന്നിവ സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വീഡിയോ ചെയ്യുന്നുണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. നാക്കിന് മാത്രം ആരോഗ്യമുള്ള ഇവർ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാധവും പറയും. അവന്മാർക്കും പണി കൊടുക്കുമെന്നും ലക്ഷ്മിപ്രിയ പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം 5 ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു… നർത്തകൻമാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവർ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിൻ തോപ്പ് വാങ്ങണം . ആ പുതിയ തോട്ടത്തിൽ വച്ച് ജീവിക്കാൻ ഒരു നിവർത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർ മാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം.
നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ്സ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ചു മറ്റേക്കാൽ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!പോയി പണിയെടുത്തു ജീവിക്കെടാ….. ജീവിപ്പിക്കും….എന്റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ.നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്.
നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻ മാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും ‘പണി ‘ കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ.
നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ
N: B കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ അവയുടെ ലിങ്കുകൾ, തമ്പ് ലൈൻ സ്ക്രീൻ ഷോട്ട് കൾ ഇവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്. എന്നാൽ കേരള പൊലീസ് നെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.



