‘മകളുമായി മൂന്ന് വർഷം മിണ്ടാതിരുന്നു’; മക്കളെ വളർത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ച് കജോൾ

മകൾ നൈസയുമായി തനിക്കുണ്ടായ അകൽച്ചയെക്കുറിച്ച് മനസുതുറന്ന് ബോളിവുഡ് നടി കജോൾ. അമ്മയെന്ന നിലയിൽ മകളുടെ കൗമാരകാലഘട്ടത്തിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും താരം പറഞ്ഞു. പ്രശസ്‌ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ് കുടുംബജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളുടേതിനെക്കാൾ സങ്കീർണമാണെന്നും താരം പറഞ്ഞു.
‘നൈസയ്‌ക്ക് ’12 വയസുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഞങ്ങൾക്കിടയിലെ വലിയ തർക്കങ്ങൾക്ക് കാരണമായി. ഏകദേശം മൂന്ന് വർഷത്തോളം ഞങ്ങൾ പരസ്‌പരം സംസാരിക്കാനാകാത്ത വിധം അകന്നുപോയിരുന്നു. ഒരിക്കൽ ദേഷ്യം നിയന്ത്രിക്കാനാകാതെ മകളുടെ പുതിയ ഫോൺ തല്ലിത്തകർക്കുന്ന അവസ്ഥവരെയുണ്ടായി.
എന്നാൽ, അതവളോടുള്ള ദേഷ്യമായിരുന്നില്ല. മറിച്ച് കർക്കശമായ സ്‌നേഹത്തിലൂടെ തിരുത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, അമ്മ എന്ന നിലയിൽ എന്റെ തന്നെ രീതികളിൽ ബോധപൂർവം മാറ്റം വരുത്താൻ തീരുമാനിച്ചതാണ് വലിയ വഴിത്തിരിവായത്.നിരന്തരം ഉപദേശിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തുടങ്ങി.
അതോടെ ഞങ്ങൾക്കിടയിലെ പ്രശ്‌നങ്ങളുടെ മഞ്ഞും ഉരുകിത്തുടങ്ങി. മക്കൾ പറയുന്നത് കേൾക്കുകയെന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം.’- കജോൾ പറഞ്ഞു.1992ൽ ബെഖുദിയെന്ന ചിത്രത്തിലൂടെ കജോൾ അഭിനയത്തിലേക്കെത്തിയത്. 1999ൽ വിവാഹിതരായ അജയ് ദേവ്‌ഗണിനും കജോളിനും നൈസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്.



