നടൻ അർജുൻദാസിന്റെ കാറിൽ നിന്നും പിടിച്ചെടുത്തത് കോടികൾ

തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധനകൾ ശക്തമാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെയാണ് തമിഴ്‌നടൻ അർജുൻ ദാസിന്റെ കാറിൽ നിന്നും ഉദ്യോഗസ്ഥർ വൻതോതിൽ പണം പിടികൂടുന്നതിന്റെ വീഡിയോ വൈറലാകുന്നത്. ചെന്നൈ മംഗളാപുരത്ത് വച്ച് ഫ്ലൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ കുടുങ്ങിയതായാണ് വീഡിയോയിൽ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതും നടനുമായി തർക്കമുണ്ടാകുന്നതും വീഡിയോയിൽ കാണാം.
പരിശോധനയ്‌ക്കിടെ കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് ഒന്നിലധികം ബാഗുകളിൽ നിറച്ച നോട്ടുക്കെട്ടുകൾ കാണുന്നത്. സംഗീതസംവിധായകൻ ഷോൻ റോൾഡൻ ഉൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയധികം പണം കൈവശം വയ്‌ക്കാൻ പാടില്ലെന്ന് അറിയില്ലേയെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. കാറിലുള്ളവർ നടന്മാരാണെന്ന് പറയാൻ ശ്രമിക്കുന്ന സഹപ്രവർത്തകനോട് മുഖ്യമന്ത്രിയായാലും പരിശോധിച്ചിട്ടേ വിടൂവെന്ന് മേലുദ്യോഗസ്ഥ പറയുന്നതും വീഡിയോയിൽ കാണാം.
പിൻസീറ്റിലുണ്ടായിരുന്ന ആളോട് സംഭവത്തെപ്പറ്റി ചോദിക്കുമ്പോൾ ലിഫ്‌റ്റ് ചോദിച്ച് കയറിയതാണെന്നാണ് മറുപടി പറയുന്നത്. ഇവർ തങ്ങളുടെ മുഖം ക്യാമറയിൽപ്പെടാതിരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.എന്നാൽ വീഡിയോയുടെ അവസാനം മറ്റാരും പ്രതീക്ഷിക്കാത്ത ഒന്നാണ് സംഭവിക്കുന്നത്. താൻ പൊലീസ് പിടിയിലായിട്ടില്ലെന്നും ഇതൊരു ബോധവത്‌ക്കരണ വീഡിയോ മാത്രമാണെന്നും അർജുൻ ദാസ് പറയുന്നു. തന്റെ പുതിയ ചിത്രമായ ‘കോൺ സിറ്റി’ യുടെ പ്രൊമോ ഷൂട്ടിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് അർജുൻ ദാസ് പറഞ്ഞു.’
ഇത് യഥാർത്ഥ പണമല്ല, സിനിമയ്‌ക്ക് വേണ്ടി ഉപയോഗിച്ച ഡമ്മി നോട്ടുകളാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിക്കുമ്പോൾ അവരോട് പൂർണമായി സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കൈയിൽ കരുതരുത്. ഇത് നിയമപ്രശ്‌നങ്ങൾക്കും സമയനഷ്‌ടത്തിനും ഇടയാക്കും. ഏപ്രിൽ 23ന് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം.
ഇതൊരു പ്രമോ വീഡിയോ ഷൂട്ടാണ്. എന്റെ സംവിധായകൻ ഹരീഷ് ഇതൊരു ബോധവത്‌ക്കരണ വീഡിയോ ആയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഈ വീഡിയോ എടുത്തത്. നാളെ നമ്മുടെ പടം ‘കോൺ സിറ്റി’യുടെ ആദ്യത്തെ സിംഗിൾ കൊറിയൻ ഫാമിലി റിലീസ് ആവുകയാണ്. എല്ലാവരും പാട്ട് ആസ്വദിക്കുക’- അർജുൻ ദാസ് വീഡിയോയിൽ പറഞ്ഞു.



