‘500 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന നടൻ, മമ്മൂട്ടിയുടെ വീട്ടിൽ അയാൾക്ക് മാത്രം സർവസ്വാതന്ത്ര്യമാണ്’

സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം എത്തി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. കാൽനൂറ്റാണ്ടായി കലാരംഗത്തുള്ള പിഷാരടിയുടെ സംസാരം ആരെയും മടുപ്പിക്കാത്തതാണ്. ഇങ്ങനെ എക്കാലത്തും ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്നത് രമേഷ് പിഷാരടിയുടെ വായന, നിരീക്ഷണ പാടവം, കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ കാരണമാണെന്ന് പറയുകയാണ് പ്രമുഖ സംവിധായകൻ ആലപ്പി അഷ്റഫ്. മുൻമന്ത്രി തോമസ് ഐസക് പിഷാരടിയെ കോമാളി എന്ന് വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ചും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
ഇത്രയും വ്യക്തിഗുണമുള്ള ഒരാളെയാണ് തോമസ് ഐസക് കോമാളി എന്ന് വിളിച്ചത്. കോമഡി ചെയ്യുന്ന ആൾ എന്നതിലുപരി പിഷാരടിയെക്കുറിച്ച് തോമസ് ഐസക്കിന് ഒന്നും അറിയില്ലായിരുന്നു. പിന്നീട് പിഷാരടിയെക്കുറിച്ച് കൂടുതൽ മനസിലാക്കിയ തോമസ് ഐസക് ക്ഷമാപണം നടത്തി. എന്നാൽ ഇതിനോടെല്ലാം വളരെ പക്വതയോടെയാണ് പിഷാരടി കൈകാര്യം ചെയ്തത്.ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന് പിഷാരടി പറഞ്ഞതിനെപ്പോലും പലരും വളച്ചൊടിച്ചു. പ്രചാരണത്തിന് വരില്ല.
പകരം ജയിച്ചാൽ ഒരു ദിവസം അദ്ദേഹത്തെ സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടുവരാം എന്നായിരുന്നു പിഷാരടി പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് പിഷാരടി മമ്മൂട്ടിയെ കാണുന്നത്. അത് തെറ്റാണോ? മമ്മൂട്ടിയുടെ കൂടെ മണിയടിച്ച് നടക്കുന്ന ആൾ എന്നാണ് പലരുടെയും ആക്ഷേപം. മമ്മൂട്ടി എപ്പോഴും നല്ല സ്വഭാവഗുണവും അപാരമായ അറിവുമുള്ള ഒരാളെ മാത്രമേ കൂടെക്കൊണ്ട് നടക്കാറുള്ളു. വിജ്ഞാനപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും വേണ്ടിയാണത്.
പിഷാരടിക്ക് മുമ്പ് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന പലരും സിനിമാ മേഖലയിലുള്ളവരല്ല. അതാണ് ആരും ശ്രദ്ധിക്കാതിരുന്നത്. പിഷാരടിയെ ഒപ്പം കൂട്ടിയപ്പോൾ അത് ചർച്ചയായി. ക്ലീൻ ഇമേജ് ഇല്ലാത്ത ഒരുത്തനെയും മമ്മൂട്ടി അടുപ്പിക്കില്ല. പിഷാരടി സർവകുല സമ്പന്നനായതുകൊണ്ടാണ് മമ്മൂട്ടിയുടെ വീടിന്റെ അടുക്കള വരെ കയറാൻ അനുവാദമുള്ളത്.പിഷാരടിയിൽ പലരും കണ്ട മറ്റൊരു ന്യൂനത ആയാൾ കോടീശ്വരനാണ് എന്നതാണ്. മൂന്ന് കോടിയോളം ആസ്ഥിയുണ്ട് പോലും.
തന്റെ കഴിവുകൊണ്ടും കഠിന പ്രയത്നം കൊണ്ടും സ്വരുക്കൂട്ടിയതാണ് ആ പണം. ഏഷ്യാനെറ്റിലെ സിനിമാലയിലെ 500 രൂപ പ്രതിഫലത്തിൽ തുടങ്ങി അതേ ചാനലിലെ ബഡായി ബംഗ്ലാവിൽ ഒന്നരലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന കലാകാരനിലേക്കുള്ള വളർച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. മറ്റൊരാൾക്ക് പാരവയ്ക്കാത്ത അസൂയയും കുശുമ്പുമില്ലാത്ത വ്യക്തിയാണ് അദ്ദേഹം.
പാലക്കാട്ട് പിഷാരടി തന്നെ ജയിക്കും. ഷാഫി പറമ്പിലിന്റെയും ശ്രീകണ്ഠന്റെയും സ്വാധീനം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പിഷാരടിയെ തോൽപ്പിക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ്. ഒരു സ്ഥാനാർത്ഥി അദ്ദേഹത്തെ ചൊറിയുകയും മാന്തുകയുമൊക്കെ ചെയ്തിട്ടും പിഷാരടി ആ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പട്ടികൾ കുരച്ചാൽ പടിവാതിൽ തുറക്കുമോ?കലാകാരന്മാർക്ക് അഭിമാനമായി അടുത്ത നിയമസഭയിൽ ഒരു എംഎൽഎ ഉണ്ടാകും ‘ – ആലപ്പി അഷ്റഫ് പറഞ്ഞു.



