മോഹൻലാലിന്റെ നായികയാകാൻ അവസരം കിട്ടി’സിനിമകൾ നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ദീപാ നായർ

2000ൽ തീയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം പ്രിയമെന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന നടിയാണ് ദീപാ നായർ. കുടുംബവുമായി ഓസ്ട്രേലിയയിലാണ് ദീപാ നായർ ഇപ്പോൾ താമസിക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ നടിയെക്കുറിച്ച് ചില ഗോസിപ്പുകളൊക്കെ ഉയർന്നിരുന്നു.
അതിനെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്നെ ദീപാ നായർ മറുപടിയും കൊടുത്തിരുന്നു. ഇപ്പോഴിതാ തനിക്ക് സിനിമയിൽ അവസരം നഷ്ടമായതിനെക്കുറിച്ച് ദീപാ നായർ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ സംസാരിച്ചത്.
പ്രിയം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് കുഞ്ചാക്കോ ബോബൻ ഒരു ചോക്ലേറ്റ് നായകനായിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ വേണ്ടി എന്റെ അച്ഛനാണ് പ്രിയം നിർമിച്ചതെന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. അടുത്തിടെയാണ് ഇങ്ങനെയൊരു തെറ്റായ ഗോസിപ്പ് വന്നത്. കെ കെ നായർ സാറാണ് സിനിമ നിർമിച്ചത്. അദ്ദേഹം എന്റെ അച്ഛനാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ അങ്ങനെ പറഞ്ഞത്.
മുൻകൂട്ടി ഒന്നും തീരുമാനിക്കാതെയാണ് പ്രിയത്തിൽ അഭിനയിക്കുന്നത്. ആ സിനിമ കഴിഞ്ഞിട്ടും രണ്ട് ഓഫറുകൾ വന്നിരുന്നു. പ്രധാന്യമർഹിക്കുന്ന കഥാപാത്രങ്ങളായിരുന്നില്ല. പക്ഷെ നല്ല സിനിമളിൽ നിന്നാണ് അവസരങ്ങൾ വന്നത്. മോഹൻലാലിന്റെ ദേവദൂതനിൽ ഒരു ചെറിയ കഥാപാത്രം ചെയ്യാൻ വിളിച്ചിരുന്നു. അങ്ങനെ വന്നതെല്ലാം സംവിധായകൻമാരോ നിർമാതാക്കളോ നേരിട്ട് വിളിച്ചതല്ലായിരുന്നു. പൃഥ്വിരാജ് നായകനായ ചക്രം സിനിമയിൽ ആദ്യം മോഹൻലാലായിരുന്നു നായകൻ.
അദ്ദേഹത്തിന്റെ നായികയായി എന്നെ വിളിച്ചിരുന്നു. ആ സമയത്ത് ഞാൻ പഠിക്കുകയായിരുന്നു. പഠിത്തം വിട്ടുകളയാൻ തോന്നിയില്ല. അത് കഴിഞ്ഞപ്പോഴേയ്ക്കും അവസരങ്ങളൊന്നും വന്നില്ല.സിനിമാ മേഖലയുമായി ഒരു ബന്ധം തുടരാത്തതുകൊണ്ടായിരിക്കാം പിന്നീട് വേഷങ്ങളൊന്നും കിട്ടാതെ പോയത്. പക്ഷെ ഞാൻ അങ്ങോട്ടുപോയി അവസരം തരണമെന്ന് ചോദിച്ചിട്ടുമില്ല.
സിനിമയിലുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാത്തതിൽ ഇപ്പോൾ പശ്ചാതാപമുണ്ട്. കുഞ്ചാക്കോ ബോബൻ എന്റെ വിവാഹത്തിനുവന്നിരുന്നു. ഞാനും കുടുംബവും അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹത്തിനും കൊച്ചിയിൽ പോയിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ല’- ദീപാ നായർ പറഞ്ഞു.



