‘എല്ലാ വിധത്തിലും ആര്യയെ ചൂഷണം ചെയ്തു, സിനിമാ വില്ലന്മാരെ കവച്ചുവച്ച അഭിനയം

മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ സ്ഥാനം കണ്ടെത്തി. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. കാഞ്ചീപുരം സാരികളുടെ ബിസിനസാണ് താരം ചെയ്യുന്നത്.
ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് ആര്യയുടെ മുൻ കാമുകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയായിരുന്നെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.’ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയാണെന്ന് ആ പാവം അറിഞ്ഞില്ല. സിനിമയിലെ വില്ലന്മാരെ പോലും കവച്ചുവച്ച അഭിനയം കാഴ്ച വച്ചയാളായിരുന്നു.
രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാളാണ് ഇയാൾ. മൂന്ന് വർഷം പ്രണയവും ലിവിംഗ് ടുഗദറുമായി ആര്യയെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരുണം ഉപേക്ഷിച്ചു.ബിഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയനെയാണ്. പിന്നീടാണ് തന്നെ ഞെട്ടിച്ച മനസിനെ അപ്പാടെ തകർത്ത് കളഞ്ഞ ആ സത്യം ആര്യ അറിയുന്നത്. അയാൾ താൻ പരിചയപ്പെടുത്തിയ തന്റെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു. ദുർബലമായ പെൺകുട്ടിയായിരുന്നെങ്കിൽ അതിന്റെ പര്യവസാനം വലിയ ദുരന്തമായേനെ.
ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടത്.ഇടത്തരം കുടുംബത്തിൽ ജനിച്ച ആര്യയ്ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു കുടുംബ പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്. ആ കുടുംബത്തിൽ പിന്നീടൊരു പണം കായ്ക്കുന്ന മരമായി മാറുകയായിരുന്നു ആര്യ. ചെറിയ പ്രായത്തിലെ വീട്ടിലെ പ്രാരാബ്ധങ്ങൾ ചുമരിലേയ്ക്ക് കയറ്റേണ്ടി വന്ന ആളാണ് ആര്യ. ജീവിതത്തിൽ താൻ അനുഭവിച്ചിട്ടുള്ള സുഖദുഃഖങ്ങളും വീഴ്ചകളും താഴ്ചകളും ശരിയും തെറ്റും ഒക്കെ ഒരു മറയും കൂടാതെ തുറന്നുപറഞ്ഞിട്ടുള്ള ആളാണ്.
ആര്യയുടെ ജീവിതം രഹസ്യങ്ങളുടെ കലവറ നിറഞ്ഞതല്ല. മറിച്ച് ഒരു തുറന്ന പുസ്തകമാണ്. ആര്യയുടെ വ്യക്തിത്വത്തെയും സത്യസന്ധതയും തുറന്നുകാട്ടുന്നതായിരുന്നു അവരുടെ വിവാഹബന്ധത്തിലെ വീഴ്ചയുടെ കുറ്റസമ്മതം. തെറ്റ് പൂർണമായും തന്റെ ഭാഗത്താണെന്ന് അവർ തുറന്നുപറയുന്നുണ്ട്. അങ്ങനെ തുറന്നുപറയാൻ എത്രപേർക്ക് കഴിയും? ഇവിടെ നടക്കുന്ന വിവാഹമോചനങ്ങളിൽ എല്ലാം തന്നെ അവരവരുടെ ഭാഗങ്ങൾ ശരിയാണെന്ന് വാദിച്ച് ജയിക്കുവാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്’- ആലപ്പി അഷ്റഫ് വ്യക്തമാക്കി.



