‘ഡ്രോണുകളും മിസൈലുകളും പോകുന്നത് കാണുമ്പോൾ പേടി തോന്നും; നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം’

യുദ്ധപശ്ചാത്തലത്തിൽ ഗൾഫ്മേഖലയിലേക്കുള്ള വിമാനസർവീസുകൾ റദ്ധാക്കിയതിനെ തുടർന്ന് നിരവധിപേരാണ് യാത്രാപ്രതിസന്ധിയിലായത്. സെലിബ്രിറ്റികളുൾപ്പടെയുള്ളവർ അക്കൂട്ടത്തിൽപ്പെടുന്നു. ഇപ്പോഴിതാ, സംഘർഷസാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയിൽ തങ്ങേണ്ടി വന്നതിന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് നടിയും നർത്തകിയുമായ സ്വാസിക.
ഫെബ്രുവരി 28ന് നാട്ടിലേക്ക് മടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിമാനസർവീസുകൾ റദ്ദാക്കിയതിനാൽ യാത്ര വൈകുകയായിരുന്നു. മറ്റൊരു രാജ്യത്ത് ഒറ്റയ്‌ക്കായതിന്റെ ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അബുദാബിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്വാസിക പ്രതികരിച്ചു. എല്ലാവരും തന്നെ നന്നായി പിന്തുണച്ചെന്നും നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.’ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും നിലവില്ല. ഇങ്ങനൊരു സാഹചര്യത്തിൽ മറ്റൊരു രാജ്യത്ത് ഒറ്റയ്‌ക്കായിപ്പോയപ്പോൾ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പ്രിയപ്പെട്ടവരെല്ലാം നാട്ടിലാണല്ലോ.
പിന്നെ രാത്രി കാലങ്ങളിൽ ഡ്രോണുകളും മിസൈലുകളും പോകുന്നതുകാണുമ്പോൾ പേടി തോന്നും. പക്ഷേ, അവിടെയുള്ളവരെല്ലാം ഓക്കെയാണ്. ഷോപ്പുകളെല്ലാം തുറക്കുകയും ആളുകൾ ജോലിക്ക് പോകുന്നുമൊക്കെയുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തെ ഡാൻസ് വർക്ക്‌ഷോപ്പിനായാണ് അബുദാബിയിലേക്ക് പോയത്.
പെട്ടെന്ന് പോയി തിരിച്ചുവരാമെന്ന് കരുതി. ഫെബ്രുവരി 28ന് നാട്ടിലെത്തേണ്ടതായിരുന്നു. അതിനിടെയാണ് വിമാനസർവീസുകളെല്ലാം മുടങ്ങിയത്. പിന്നെ അവിടെ നിൽക്കേണ്ടി വന്നു. എല്ലാം ശരിയാകുമെന്ന ഉറപ്പ് യുഎഇ ഗവൺമെന്റ് ജനങ്ങൾക്ക് നൽകുന്നുണ്ട്. ആ ഉറപ്പിൽ വിശ്വസിക്കുകയാണ് ജനങ്ങൾ .’- സ്വാസിക പറഞ്ഞു.



