വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; എ.ആർ റഹ്മാനെ കുറിച്ച് മോഹിനി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ ‘നാടോടി’ എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സൈന്യം, കാണാകിനാവ്, ഈ പുഴയും കടന്ന്, മാന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ് തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാനും മോഹിനിക്ക് സാധിച്ചു.
2000 ത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന മോഹിനി കളക്ടർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങീ രണ്ട്സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തത്. അതിനിടയിൽ താരത്തിന്റെ വിവാഹം കഴിയുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ എ.ആർ റഹ്മാനെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അക്കാലത്ത് തനിക്ക് എ.ആർ റഹ്മാനെ ഇഷ്ടമായിരുന്നുവെന്നും റഹ്മാൻ മതംമാറിയത് തനിക്ക് ഞെട്ടൽ ഉണ്ടാക്കിയെന്നും പറഞ്ഞ മോഹിനി, ഒറ്റത്തവണ മാത്രമേ റഹ്മാനെ നേരിട്ട് കണ്ടിട്ടുള്ളൂവെന്നും വിവാഹം അകഴിക്കാൻ ആഗ്രഹമുണ്ടായിരുന്നവെന്നും കൂട്ടിച്ചേർത്തു.
“ഞാന്‍ ഭയങ്കര എ.ആര്‍ റഹ്മാൻ ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം. എ ആര്‍ റഹ്മാൻ മുസ്ലീം മതം സ്വീകരിച്ചു എന്നത് എനിക്ക് വലിയ ഹാര്‍ട്ട്‌ബ്രേക്ക് ഉണ്ടാക്കിയ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു. ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസ്സില്‍. പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു.” മോഹിനി പറയുന്നു.
‘ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ’
“ഒരുതവണ മാത്രമേ എനിക്ക് റഹ്മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. നാല്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഷോ ആയിരുന്നു അത്, ഗംഭീരമായ ഷോ. അത് കഴിഞ്ഞ് ഫ്ലൈറ്റിൽ ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഒരു പത്തിരുപത്തിയഞ്ച് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.
ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്മാൻ സര്‍ അങ്ങോട്ടു വന്നത്. ആരോടും ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നേരെ എന്റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അത് കേട്ടതും എല്ലാ ആര്‍ട്ടിസ്റ്റുകളും എന്നെ നോക്കി. ഹലോ പറഞ്ഞിട്ട് അദ്ദേഹം പോയി.” മോഹിനി കൂട്ടിച്ചേർത്തു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മോണിനിയുടെ പ്രതികരണം.



