പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന്റെ പത്രിക തള്ളി, നിർമ്മാതാവ് സുരേഷ് കുമാറുമായി വാക്കേറ്റം

കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർമ്മാതാവ് സാന്ദ്ര തോമസ് നൽകിയ പത്രികകൾ തള്ളി. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകളാണ് തള്ളിയത്. ചുരുങ്ങിയത് മൂന്നു സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ തന്റെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.
വിജയ് ബാബുവിന്റെ ചേർന്ന് ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിനെ കുറിച്ചാണ് സാന്ദ്ര തോമസ് സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ മത്സരത്തിന് യോഗ്യത ഉണ്ടെന്നാണ് ബൈലോയിൽ പറയുന്നതെന്നും ഒൻപത് സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
എന്നാൽ ഒരു സിനിമ നിർമ്മിച്ചാൽ മാത്രം മത്സരിക്കാവുന്ന എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. അതേസമയം പത്രിക തള്ളിയതിനെതിരെ താൻ കോടതിയിലേക്ക് പോകുമെന്ന് സാന്ദ്ര പ്രതികരിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് സാന്ദ്ര തോമസും സുരേഷ് കുമാറും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.